
കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിന് ജാമ്യം ലഭിച്ചു. എറണാകുളം അഡി. സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നന്ദിതയെന്ന യുവതി ആരോപിച്ചത്. യുവതി പ്രശ്നമുണ്ടാക്കിയതോടെ ഇയാൾ ബസിൽ നിന്ന് ഇറങ്ങിയോട്. എന്നാൽ കണ്ടക്ടറുടെ സന്ദർഭോചിത ഇടപെടലിൽ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സംഭവം വലിയ വിവാദമായി. യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.
അതേസമയം, യുവതിയുടെ പരാതി വ്യാജമാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിനു സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ അറിയിച്ചു. ആലുവ സബ് ജയിലിൽ നിന്ന് സവാദ് പുറത്തിറങ്ങുമ്പോൾ മാലയിട്ട് സ്വീകരിക്കുമെന്നും ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറിയിച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാർ സവാദിന് സ്വീകരണം നൽകുന്ന കാര്യം വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിനെ കൂട്ടാൻ യുവതി സവാദിനെതിരെ കള്ളപ്പരാതി നൽകിയതെന്ന് അസോസിയേഷൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
സോഷ്യൽമീഡിയയിൽ പ്രശസ്തി ലഭിക്കാനാണ് യുവതി പൊലീസിൽ പരാതി നൽകിയതും വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. യുവതി പ്രചരിപ്പിച്ച വിഡിയോയിൽ യുവാവ് മോശം കാര്യങ്ങൾ ചെയ്തതിന് തെളിവില്ല. യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam