
ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമത്തിൽ എസ് സിഎസ് ടി കമീഷൻ സ്വമേധയാ കേസെടുത്തു. കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചതിനാണ് കേസ്. ഒരാഴ്ചക്കുള്ളിൽ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടതായും കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി അറിയിച്ചു.
കോളനിയിൽ ഇന്നലെ അർധ രാത്രിയിലുണ്ടായ പൊലീസ് അതിക്രമത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. പൊലീസ് സംഘം സംഘർഷത്തിനിടെ കോളനി നിവാസികളെ ജാതീയമായി അധിക്ഷേപിച്ചിരുന്നുവെന്നുവെന്നാണ് നാട്ടുകാരിൽ ഒരാളായ ഒരു പെൺകുട്ടി ആരോപിച്ചത്. ഇതിന് പിന്നാലെയാണ് നടപടി. ജാതീയ അധിക്ഷേപം കേരളത്തിന് കളങ്കമേൽപ്പിക്കുന്നതാണെന്നും കോളനിയിൽ വെച്ച് എന്താണുണ്ടായതെന്ന് അന്വേഷിക്കണമെന്നും കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി ആവശ്യപ്പെട്ടു.
ചാമ്പക്കണ്ണൻ പട്ടികജാതി കോളനിയിൽ ഇന്നലെ അർധ രാത്രിയിലാണ് പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. കരീലക്കുളങ്ങര ഗ്രേഡ് എസ് ഐയും രണ്ട് പൊലീസുകാരുമടങ്ങുന്ന സംഘം അർദ്ധരാത്രിയിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. കോളനിയിലെ ഒരു വീട്ടിന് മുന്നിൽ രണ്ടു പേർ ബൈക്കുമായി നിൽക്കുന്നത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വീട്ടിലെ താമസക്കാരായ രാജീവിൻ്റെയും ശരത്തിൻ്റെയും സുഹൃത്തുക്കളാണെന്നും ഇവരെ കാണാൻ എത്തിയതാണെന്നും മറുപടി നൽകി. അർധരാത്രി വരേണ്ട ആവശ്യം എന്തെന്ന് ചോദിച്ച് പൊലീസുകാർ ബൈക്കിൻ്റെ താക്കോൽ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്ത് വീട്ടിലുള്ളവരും നാട്ടുകാരും എത്തി. ഈ സമയം സ്ത്രീകളടക്കമുള്ള കോളനിക്കാരെ പൊലീസ് മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തന്നാണ് പരാതി
പെട്രോളിംഗിനിടെ കോളനിയിലെ ഒരു വീട്ടിലേക്ക് പൊലീസ് സംഘം അതിക്രമിച്ച് കയറി സ്ത്രീകളെയും വയോധികരെയും അടക്കം മർദിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നാട്ടുകാർ സംഘടിച്ചെത്തി പൊലീസ് സംഘത്തെ ഒരു മണിക്കൂറോളം തടഞ്ഞുവെച്ചു. പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുത്തു. കായംകുളം ഡിവൈഎസ്പിയും സംഘവും എത്തിയാണ് പൊലീസുകാരെ കോളനിക്കുള്ളിൽ നിന്നും പുറത്തേക്കെത്തിച്ചത്.
സ്വന്തം വീടിന് മുന്നിൽ നിന്നവരെ പ്രകോപനമില്ലാതെ പൊലീസ് മർദ്ദിക്കുകയായിരുന്നുവെന്നും ബൈക്കിന്റെ താക്കോൽ ഊരിയെടുത്ത ശേഷം ബലപ്രയോഗത്തിലൂടെ പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമം നടന്നുവെന്നും നാട്ടുകാർ പറയുന്നു.
പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ് വാങ്ങിയ മിടുക്കി, ജീവാ മോഹൻ ആത്മഹത്യ ചെയ്തതെന്തിന്?
എന്നാൽ പട്രോളിംഗിനിടെ ഒരു വീടിന് മുന്നിൽ സംശയ സാഹചര്യത്തിൽ കണ്ട യുവാക്കളോട് വിവരങ്ങൾ തിരക്കിയ തങ്ങളെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പൊലീസിനെ ആക്രമിച്ച മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതായും കായംകുളം ഡിവൈഎസ്പി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam