
ദില്ലി: ഉത്തരാഖണ്ഡ് സർക്കാരിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. ഉത്തരാഖണ്ഡിൽ നാളെ നടക്കുന്ന ധരം സൻസദ് മത സമ്മേളനത്തിൽ വിദ്വേഷ പ്രസംഗമുണ്ടാകരുതെന്ന് സുപ്രീംകോടതി സര്‍ക്കാരിന് മുന്നറിയിപ്പ് നൽകി. വിദ്വേഷ പ്രസംഗമുണ്ടാകില്ലെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഉത്തരാഖണ്ഡിലെ റൂർക്കിയിലാണ് നാളെ ധരം സൻസദ് മത സമ്മേളനം നടക്കാനിരിക്കുന്നത്. മുൻകരുതൽ നടപടികളിൽ വീഴ്ചയുണ്ടായാൽ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഹരിദ്വാർ ധരം സൻസദിലും ഡൽഹി ധരം സൻസദിലും മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിദ്വേഷ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ നഗരങ്ങളിൽ ധരം സൻസദ് നടത്തുന്നത് തടയണം എന്നായിരുന്നു ഇവരുടെ ആവശ്യം. ഇത്തരം വിദ്വേഷ പ്രസംഗങ്ങളും അക്രമ ആഹ്വാനങ്ങളും തടയാൻ അധികാരികൾ ഒന്നും ചെയ്യുന്നില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
"അവർ ഇത് രാജ്യത്തുടനീളം ആവര്‍ത്തിക്കുന്നു. ഇപ്പോൾ ഇത് ഉനയിലാണ് (ഹിമാചൽ പ്രദേശിൽ). ഇത് തടയാൻ ഞങ്ങൾ കളക്ടർക്കും പോലീസ് സൂപ്രണ്ടിനും കത്തെഴുതി, അവർ ഒന്നും ചെയ്തില്ല," സിബൽ പറഞ്ഞു. എന്നാൽ വിദ്വേഷപ്രസംഗം തടയാൻ സംസ്ഥാനം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഹിമാചൽ പ്രദേശിന്റെ അഭിഭാഷകൻ വാദിച്ചു.
വിദ്വേഷ പ്രസംഗങ്ങൾ തടയാൻ പരമാവധി ശ്രമിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന സംസ്ഥാനത്തിന്റെ സബ്മിഷൻ സുപ്രീംകോടതി രേഖപ്പെടുത്തുകയും അത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam