
കോഴിക്കോട്: കോഴിക്കോട് ബിഇഎം ഹൈസ്ക്കൂളില്‍ പ്രവേശനത്തിന് തലവരിപ്പണം വാങ്ങാനുള്ള സ്കൂള്‍ അധികൃതരുടെ നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. പ്രവേശനത്തിന് പതിനയ്യായിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളില്‍ പ്രതിഷേധിച്ചു. അഞ്ചാക്ലാസ് പ്രവേശനത്തിനാണ് സ്കൂള്‍ അധികൃതര്‍ പണം ആവശ്യപ്പെട്ടത്. ഇംഗ്ലീഷ് മീഡയത്തിലേക്ക് പതിനയ്യായിരവും മലയാള മീഡിയത്തിലേക്ക് രണ്ടായിരം രൂപയും പിടിഎ ഫണ്ട് എന്ന രീതിയില്‍ പിരിക്കാനായിരുന്നു നീക്കം. പണം ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് അറിയിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു.
മിക്ക വിദ്യാര്‍ത്ഥികളും നാലാംക്ളാസില്‍ ഈ സ്കൂളില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് യുപി ക്ളാസിലേക്ക് പ്രവേശനം നല്‍കാനാണ് അധികൃതര്‍ പണം ആവശ്യപ്പെട്ടത്. എയ്ഡഡ് സ്കൂള്‍ ആണെങ്കിലും സര്‍ക്കാര്‍ സഹായം ഇല്ലെന്നും അതിനാല്‍ സ്കൂളിന്‍റെ വികസനത്തിനായാണ് പണം ആവശ്യപ്പെട്ടതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. കോഴിക്കോട്ടെ ഏറ്റവും പഴയ സ്കൂളുകളിലൊന്നാണ് ബിഇഎം. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളിനെ ആശ്രയിക്കുന്നത്. സ്കൂളിലേക്ക് പ്രവേശനത്തിന് പണം വാങ്ങാനുള്ള നീക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam