
തിരുവനന്തപുരം: പ്രിയപ്പെട്ട കലാസ്നേഹികളെ... ജാതക ദോഷം തീരാൻ പണിക്കർ ഒരു പ്രതിവിധിയെ പറഞ്ഞൂള്ളൂ... ഒരു തവളയെ മംഗലം കഴിക്കണം... പിന്നെ എന്ത് സംഭവിച്ചുവെന്ന് അറിയാൻ നിങ്ങളെ ക്ഷണിക്കുകയാണ് തിരുവനന്തപുരം ടാഗോര്‍ തീയറ്ററിലേക്ക്...
സ്കൂൾ കലോത്സവ നാടക മത്സരവേദിയിൽ അവിസ്മരണീയമായ അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം വിദ്യാർഥിയായ ആർഎസ് ദല . മികച്ച നാടകങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ട കെയർ ഓഫ് പൊട്ടക്കുളം എന്ന നാടകത്തിലെ തവളയായിട്ടാണ് ദല അഭിനയിച്ചത്.
കുട്ടികളുടെ സാധാരണ അഭിനയ സങ്കൽപ്പത്തിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ് ദല നൽകിയത്. പൂശാലയ്ക്കൽ തറവാട്ടിലെ മണിയറയിലേക്ക് കുറച്ചുദിവസം തന്‍റെ ജീവിതത്തെ പറിച്ച് നടുകയാണ് രഞ്ജിനി റോക്സ് എന്ന തവള. വീട്ടിലെ യുവാവായ ജിംനേഷനുള്ള ജാതക ദോഷം തീർക്കാനുള്ള പ്രതിവിധിയായി പണിക്കർ പറഞ്ഞു കൊടുക്കുന്ന മാർഗമാണിത്.
അത്യന്തം വ്യത്യസ്തമായ പകർന്നാട്ടം നൽകിയ ദല മറ്റു നടിമാരിൽ നിന്നും ഏറെ വ്യത്യസ്തതത പുലർത്തി. തന്‍റെ ഒന്നര വയസ് പ്രായം മുതൽ അച്ഛനൊത്ത് നാടകത്തിന്‍റെ വിവിധ ക്യാമ്പുകളിലൂടെ കടന്നുപോയവളാണ് ദല. കോഴിക്കോട് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും പ്രശസ്ത നാടക ചലചിത്ര പ്രവർത്തകനുമായ ശിവദാസ് പൊയിൽക്കാവിന്‍റെ മകളാണ്. കഴിഞ്ഞവർഷവും അച്ഛൻ സംവിധാനം ചെയ്ത ഓസ്കാർ പുരുഷു എന്ന നാടകത്തിൽ പുരുഷു പൂച്ചയെ അവതരിപ്പിച്ച് ദല സംസ്ഥാനത്തെ മികച്ച നടിയായി. ഇത്തവണ കോഴിക്കോട് ജില്ലയിലും മികച്ച നടിയായി തിരഞ്ഞെടുത്തു. അമ്മ രഞ്ജന പയ്യോളി ബിടിഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam