
തിരുവനന്തപുരം: കൊവിഡ് ഭീതിയെ (Covid 19) തുടര്‍ന്ന് നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ (School) തുറക്കുന്നു. രണ്ടാം തരംഗം അവസാനിച്ചതോടെ സ്‌കൂളുകള്‍ ഭാഗികമായി തുറന്നിരുന്നു. എന്നാല്‍ മൂന്നാം തരംഗം വ്യാപനത്തോടെ വീണ്ടും അടച്ചു. കൊവിഡ് വ്യാപനത്തോത് കുറഞ്ഞതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്. ഇന്നു മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ നടക്കുമെന്നും മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. 'ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും.പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്നുംവിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
ഇനി മുതല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍പൊതു അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ക്ലാസുകള്‍ ക്രമീകരിക്കുന്നത്. എല്ലാ ക്ലാസുകളിലും ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ നടത്തും. എസ്എസ്എല്‍സി, വിഎച്ച്എസ്ഇ, എച്ച്എസ്ഇ മോഡല്‍ പരീക്ഷകള്‍മാര്‍ച്ച് 14 മുതല്‍ നടത്തും.
+2, പത്താം ക്ലാസുകളിലെ ഓരോ അധ്യാപകനും ഓരോ വിഷയത്തിലും പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ റിപ്പോര്‍ട്ട് നല്‍കണം. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേകം കര്‍മ്മപദ്ധതി തയാറാക്കണം. 21 മുതല്‍ പിടിഎ യോഗങ്ങള്‍ ചേരണം. അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണ്.സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവര്‍ സ്‌കൂളിലെത്തണമെന്നാണ് നിര്‍ദ്ദേശം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കി. യൂണിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്.ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ - ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.
പരീക്ഷയ്ക്ക് മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നത്. പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ഈ മാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് കര്‍ശന നിര്‍ദേശം. പത്ത്, പ്ലസ്ടു അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ത്തതിന്റെ റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ച്ചയും നല്‍കണം. 1 മുതല്‍ 9 ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷയുണ്ടാകും. തീയതി പിന്നീടറിയിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam