
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിൽ കണ്ടെത്തി. വീടിൻ്റെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വെള്ളറട അമ്പലം സ്വദേശികളായ അരുളാനന്ദ കുമാർ-ഷൈനി ദമ്പതിമാരുടെ മകൻ അഭിലേഷ് കുമാറാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
രാവിലെ പത്തരയോടെ പുറത്ത് പോയി വന്ന അപ്പൂപ്പനാണ് വീട്ടിലെ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയില്‍ അഭിലേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഒരു കൈ തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അഭിലേഷ് അല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. കാലുകൾ രണ്ടും നിലത്തുമുട്ടിയിരുന്നു. അഡീഷണല്‍ എസ് പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. വീട്ടിനുള്ളിൽ പുറത്ത് നിന്ന് ആരും കടന്നതിന്റെ ലക്ഷണങ്ങളോ ബലപ്രയോഗം ഉണ്ടായതിന്റെ സൂചനകളോ ഇല്ല. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു.
രാവിലെ കുട്ടിയെ കണ്ടപ്പോൾ സന്തോഷവാനായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. അച്ഛൻ അരുളാനന്ദ കുമാറും അമ്മ ഷൈനിയും സ്കൂളില്‍ പിടിഎ യോഗത്തിന് പോയിരിക്കുകയായിരുന്നു. അഭിലേഷിനെ കുറിച്ച് ഒരു പരാതി പോലും ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അധ്യാപകര്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)