
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ (School Reopening) ക്ലാസുകൾ ഉച്ച വരെ മാത്രമായിരിക്കുമെന്ന് അറിയിപ്പ്. സ്കൂൾ തുറക്കൽ മുൻ മാർഗ്ഗരേഖ പ്രകാരമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു. ക്ലാസ് സമയം വൈകുന്നേരം വരെ നീട്ടുന്ന കാര്യം കൂടുതൽ ആലോചനകൾക്ക് ശേഷമേ തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി യോഗം ചേരും. തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമാകും മുഴുവൻ കുട്ടികളെയും സ്കൂളിൽ എത്തിക്കുക. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നാളെ യോഗം ഉണ്ട്.
പതിനാലാം തീയതി ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങും. നിലവിലെ രീതി പ്രകാരം, ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികൾ മാത്രം ക്ലാസിൽ നേരിട്ടെത്തുന്ന തരത്തിൽ ഉച്ചവരെയുള്ള ക്ലാസുകളാകും നടക്കുക. ഓൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്താനും കൂടുതൽ പേരിലേക്ക് എത്തിക്കാനും ആണ് ആലോചനയെന്നും മന്ത്രി അറിയിച്ചു.
അധ്യാപകർക്കെതിരായ വിവാദ നടപടിയിൽ വിശദീകരണം
ഫോക്കസ് ഏരിയയെ വിമർശിച്ച അധ്യാപകർക്കെതിരായ വിവാദ നടപടി നീക്കത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് നൽകിയതെന്നും, വിശദീകരണം ചോദിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നുമാണ് വിശദീകരണം. വിവാദമായ ഫോക്കസ് ഏരിയയിൽ സർക്കാരിനെ വിമർശിച്ച കണ്ണൂരിലെ അധ്യാപക സംംഘടനാ പ്രവർത്തകൻ പി പ്രേമചന്ദ്രന് കാരണം കാണിക്കൽ നോട്ടീസയച്ചത് ചർച്ചയായിരുന്നു. സർക്കാർ നയത്തെ വിമർശിച്ചതിന്റെ പേരിലുള്ള നടപടി നീക്കം ഇടതനുകൂല സംഘടനകളിൽത്തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam