
തിരുവനന്തപുരം: പിആർഎസ് ആശുപത്രിക്ക് സമീപം ഇന്നുണ്ടായ വൻ തീപിടിത്തത്തിന്റെ കാരണം ഇലക്ട്രിക് പോസ്റ്റിൽ നിന്ന് തീ വീണതാണെന്ന് ആക്രിക്കട ഉടമ നിഷാൻ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായതെന്നും അച്ഛൻ സുൽഫിയടക്കം മൂന്ന് പേർ സ്ഥലത്തുണ്ടായിരുന്നുവെന്നും നിഷാൻ പറഞ്ഞു. ഇവരെല്ലാം തീ പടർന്നപ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു.
'ഇലക്ട്രിക് പോസ്റ്റിൽ നിന്നാണ് തീപടർന്നത്. മൂന്ന് തവണ തീ താഴേക്ക് വീണു. 20 വർഷമായി പ്രവർത്തിക്കുന്ന സഥാപനമാണ്. ലക്ഷങ്ങളുടെ ആക്രി സാധനങ്ങൾ കത്തി നശിച്ചു. അച്ഛൻ സുൽഫിയുടെ പേരിലാണ് കടയുടെ ലൈസൻസ്. സഥാപനത്തിൽ വൈദ്യുതി കണക്ഷൻ എടുത്തിട്ടില്ല,'- എന്നും നിഷാൻ വ്യക്തമാക്കി.
തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. പിആർഎസ് ആശുപത്രിക്ക് സുരക്ഷാ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു. ഗോഡൗണിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാൻ കാരണമെന്ന് കളക്ടർ സംശയം പ്രകടിപ്പിച്ചു.
അപകടത്തെ തുടർന്ന് തിരുവന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പാന്തർ ഫയർ ഫോഴ്സടക്കം എത്തിയാണ് ശക്തമായി വെള്ളം ചീറ്റിയത്. ഇതടക്കം 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. പൂന്തറ സ്വദേശി സുൽഫിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. ഇന്നും ജീവനക്കാർ ഇവിടെയെത്തി കട തുറന്നിരുന്നു. തീയാളി പടർന്ന ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാൻ ഫയർ ഫോഴ്സിന് സാധിച്ചു. ഗോഡൗണിനകത്ത് ടാർ നിറയ്ക്കാനുപയോഗിച്ച പാട്ട ഉണ്ടെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നൽകിയ സൂചന. അതിനിടെ തീ പിടിത്തമുണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റസിഡൻസ് അസോസിയേഷൻ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam