ഒമ്പത് വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്ത്. ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ‍് ചെയര്‍മാന്‍ എം ഷാജര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്ന് നിക്ഷേപകനായ നാസര്‍ കെ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോഴിക്കോട്: ഇസ്ലാമിക് ബാങ്കിംഗ് രീതിയില്‍ സിപിഎം നിയന്ത്രണത്തില്‍ തുടങ്ങിയ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു. 9 വര്‍ഷം മുമ്പ് നിക്ഷേപിച്ച പണം തിരികെ കിട്ടാതായതോടെ പരാതിയുമായി നിക്ഷേപകര്‍ രംഗത്ത്. ചീഫ് പ്രമോട്ടറായിരുന്ന യുവജനക്ഷേമ ബോര്‍ഡ‍് ചെയര്‍മാന്‍ എം ഷാജര്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കാതായെന്ന് നിക്ഷേപകനായ നാസര്‍ കെ പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് നിക്ഷേപകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

മുസ്ലീം ന്യൂനപക്ഷത്തെ ഒപ്പം കൂട്ടുകയെന്ന രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി 2017 ഡിസംബറിലാണ് പലിശ രഹിത ബാങ്കിംഗ് രീതിയില്‍ ഹലാല്‍ ഫായിദ സഹകരണ സംഘത്തിന് സിപിഎം കണ്ണൂരില്‍ തുടക്കം കുറിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു ഉദ്ഘാടകന്‍. ചീഫ് പ്രമോട്ടറായി അന്നത്തെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന എം ഷാജറിനെയാണ് നിയോഗിച്ചത്. ബീഫ് കയറ്റുമതിയുള്‍പ്പെടെയുള്ള പദ്ധതികള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപം സ്വീകരിച്ച് ഓഫീസൊക്കെ തുറന്നെങ്കിലും വൈകാതെ പൂട്ട് വീണു. വര്‍ഷം ഒമ്പത് കഴിഞ്ഞിട്ടും നിക്ഷേപ തുക തിരിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വരവ്-ചെലവ് കണക്കും എവിടെയും അവതരിപ്പിച്ചിട്ടില്ല.

ഭരണ സമിതി ആരെന്നോ എന്തെന്നോ പോലും ഇപ്പോള്‍ വ്യക്തമല്ലെന്നും സിപിഎം നേതാക്കളെ ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ലെന്നും നിക്ഷേപകനായ നാസര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാസര്‍ ടി കെ ഗോവിന്ദന് എംഎല്‍എ മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് എം ഷാജര്‍ അറിയിച്ചു.

YouTube video player