
ആലപ്പുഴ: എസ് ഡി കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷങ്ങള്‍ അതിരുവിടുന്നു. കാമ്പസ് സംഘര്‍ഷങ്ങളെ തുടര്‍ന്ന് പിരിച്ചുവിട്ട രണ്ട് വിദ്യാര്ഥികളെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടുള്ള എസ്എഫ്ഐ സമരത്തിനെതിരെയാണ് കോളേജ് അധികൃതർ രംഗത്ത് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി പ്രിൻസിപ്പലിനെയും അധ്യാപകരെയും മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിട്ടും ഭീഷണിപ്പെടുത്തിയുമാണ് എസ്എഫ് ഐ സമരം നടത്തിയത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് 5 ദിവസമായി കോളേജിന് അവധിയും നൽകി.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആലപ്പുഴ എസ് ഡി കോളേജിലെ സാഹചര്യം പാഠ്യപ്രവർത്തനങ്ങൾക്ക് അനുകൂലമല്ല. കോളേജിന് പുറത്ത് നിന്നുള്ള ഒരു സംഘം എസ് എഫ് ഐ നേതാക്കള്‍ മൂന്ന് മണിയോടെ കാമ്പസിൽ കയറും. പ്രിൻസിപ്പളിനെയും അധ്യാപകരെയും മുറിയില്‍ പൂട്ടിയിടും. പിന്നെ ഭീഷണിയും തര്‍ക്കവും. രാത്രി ഒൻപത് മണി വരെ ഇത് തുടരും. ഇത് പതിവായതോടെ തിങ്കളാഴ്ച മുതല്‍ കാമ്പസിന് അവധി പ്രഖ്യാപിച്ചു.
എസ്എഫ്ഐയും എഐഎസ്എഫും തമ്മില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ട് ദിവസം നടന്ന കൂട്ടത്തല്ലാണ് എല്ലാറ്റിനും തുടക്കം. തങ്ങള്‍ യൂണിയന്‍ പിടിക്കുമെന്ന് ഭയന്ന് എസ് എഫ്ഐ സംഘര്‍ഷം സൃഷ്ടിക്കുകയായിരന്നുവെന്ന് എഐഎസ്എഫ് കുറ്റപ്പെടുത്തുന്നു. തങ്ങളുടെ വിദ്യാർത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ച എഐഎസ്എഫാണ് അക്രമത്തിന് തുടക്കമിട്ടതെന്ന് എസ്എഫ്ഐയും ആരോപിക്കുന്നു. ഇരു സംഘടനയിലെയും രണ്ട് പേരെ വീതം ആദ്യം സസ്പെന്‍റ് ചെയ്തു. പിന്നീട്അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകരെ കോളേജിൽ നിന്ന് പുറത്താക്കി. ഇതോടെയാണ് പ്രിൻസിപ്പൽ അടക്കമുള്ളവരെ കോളേജിൽ പൂട്ടിയിട്ടുള്ള സമരം തുടങ്ങിയത്.
കോളേജ് മാനേജ്മെന്റിന്റേത് ഏകപക്ഷീയ നടപടിയായത് കൊണ്ടാണ് ഈ നിലയിൽ സമരം തുടരുന്നതെന്ന് എസ്എഫ് ഐ പറയുന്നു. കാമ്പസ് അടച്ചിട്ടതിനാലാണ് എസ്എഫ് ഐ ഏരിയാ കമ്മിറ്റി സമരം ഏറ്റെടുത്തെന്നും അത് കൊണ്ടാണ് പുറത്ത് നിന്നുള്ള നേതാക്കള്‍ കാമ്പസില്‍ കയറുന്നതെന്നും എസ്എഫ്ഐ ഏരിയാ സെക്രട്ടറി അമൽ നൗഷാദ് പറയുന്നു.