നാഗംകുളങ്ങര കൊലപാതകം: 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ, രണ്ട് ആയുധങ്ങൾ കണ്ടെടുത്തു

By Web TeamFirst Published Feb 25, 2021, 9:01 AM IST
Highlights

സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകൾ സ്ഥലത്ത് നിന്നും കണ്ടെത്തി. 

ആലപ്പുഴ: വയലാറിലെ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 8 പേർ അറസ്റ്റിൽ. എസ് ഡിപിഐ പ്രവർത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസർ, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൽ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ , സുനീർ, ഷാജുദീൻ എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ ഇരുപത്തിയഞ്ചിലധികം പേർ പ്രതികളാകുമെന്നാണ് വിവരം. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതൽ പേരുടെ അറസ്റ്റ് അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് വടിവാളുകൾ സ്ഥലത്ത് നിന്നും കണ്ടെത്തി. 

എസ്‍ഡിപിഐ-ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു ഇന്നലെ കൊല്ലപ്പെട്ടത്. വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾക്കു വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിൽ ആരെയും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. ജാഥയ്ക്ക് നേരെ ആര്‍എസ്എസ് ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ നേതാക്കളുടെ പ്രതികരണം.

ഇന്നലെ ഉച്ചക്ക് എസ്ഡിപിഐയുടെ വാഹന ജാഥയിലെ പ്രസംഗത്തെ ചൊല്ലി ആർഎസ്എസ് പ്രവർത്തകരുമായി വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് രണ്ട് വിഭാഗവും സന്ധ്യക്ക് പ്രകടനം നടത്തി. പ്രകടനം കഴിഞ്ഞ് പിരിഞ്ഞു പോയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. നാഗംകുളങ്ങര തട്ടാംപറമ്പിൽ നന്ദു കൃഷ്ണയാണ് മരിച്ചത്. തലയ്ക്ക് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം.സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ആർഎസ്എസ് പ്രവർത്തകൻ കെ.എസ് നന്ദുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തു. 

click me!