വലിയ തുറയിൽ പ്രതിഷേധം: മന്ത്രി കെ കൃഷ്ണൻകുട്ടിയെയും വിഎസ് ശിവകുമാറിനെയും തടഞ്ഞുവച്ചു

By Web TeamFirst Published Jun 13, 2019, 12:59 PM IST
Highlights

കടൽഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിൽ നിന്ന് മന്ത്രിയെയും സംഘത്തെയും പുറത്തെത്തിച്ചത്. 

തിരുവനന്തപുരം: കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം വലിയതുറയിൽ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയെ തീരദേശവാസികൾ തടഞ്ഞുവച്ചു. മന്ത്രി കെ കൃഷ്ണൻകുട്ടിയും എംഎൽഎ വിഎസ് ശിവകുമാറുമാണ് വലിയതുറ സന്ദര്‍ശനത്തിന് എത്തിയത്. വലിയ പ്രതിഷേധമാണ് മേഖലയിൽ ഉണ്ടായത്. കടൽഭിത്തി നിര്‍മ്മിക്കുന്നതിനും കടലാക്രമണം ചെറുക്കുന്നതിനും ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് വളരെ പാടുപെട്ടാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പതിനഞ്ച് വീടുകളാണ് കടലെടുത്തത്. വലിയ നാശനഷ്ടങ്ങളും പ്രദേശത്ത് ഉണ്ടായി. കടലാക്രമണ മേഖലയിൽ നിന്ന് ഉള്ളവരെ സമീപത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.300 ഓളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കളിമൺ ചാക്കുകളിട്ട് കടൽകയറുന്നത് തടയാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. 

എല്ലാ സീസണിലും വലിയ നാശനഷ്ടങ്ങൾ വരുന്ന സാഹചര്യത്തിൽ ശാശ്വത പരിഹാരം വേണമെന്നാണ് മന്ത്രിയെയും സംഘത്തെയും തടഞ്ഞുവച്ചത്.കരിങ്കല്ലിറക്കി കടൽ ഭിത്തി കെട്ടണമെന്നും അടിയന്തരമായ ഇടപെടലിന് മന്ത്രി നേരിട്ട് മേൽനോട്ടം വേണമെന്നുമായിരുന്നു തീരദേശവാസികളുടെ ആവശ്യം. നടപടികൾ വേഗത്തിലാക്കാമെന്ന മന്ത്രിയുടെ വാക്കുകൾ മുഖവിലക്ക് എടുക്കാൻ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയിൽ നിന്ന് മന്ത്രിയെയും എംഎൽഎയെയും പൊലീസ് പുറത്തെത്തിച്ചത്. 

click me!