കൂറുമാറ്റം: മൂന്ന് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി, ആറു വര്‍ഷം വിലക്കും

Published : Apr 06, 2023, 07:56 AM IST
കൂറുമാറ്റം: മൂന്ന് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി, ആറു വര്‍ഷം വിലക്കും

Synopsis

പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറു വര്‍ഷത്തേക്കാണ് വിലക്ക്.

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം തിടനാട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അംഗം സജി വര്‍ഗീസ് എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അയോഗ്യരാക്കിയത്. പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും ആറു വര്‍ഷത്തേക്കാണ് വിലക്ക്.

തിടനാട് ഗ്രാമപഞ്ചായത്തില്‍ 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സാബു ജോസഫ് നാലാം വാര്‍ഡില്‍ നിന്നും, ഉഷ ശശി പതിനാലാം വാര്‍ഡില്‍ നിന്നും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ചിരുന്നു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ 2018 മേയ് 15ന് നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച് പങ്കെടുത്തതിനാലാണ് അയോഗ്യത. തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അംഗം മിനി സാവിയോ ഫയല്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ വിധി പ്രസ്താവിച്ചത്.

ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ 2020ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സജി വര്‍ഗീസ് രണ്ടാം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2020 ഡിസംബര്‍ 30ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിനാലാണ് അയോഗ്യത കല്‍പ്പിച്ചത്. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം എ.ബഷീര്‍ സമര്‍പ്പിച്ച പരാതിയിലാണ് സജി വര്‍ഗീസിനെതിരായ വിധി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും