
തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ല സെഷൻസിലെ അതിവേഗ കോടതി 4 ഇന്ന് തന്നെ പരിഗണിക്കും. ഉച്ച കഴിഞ്ഞ് 2.45 ന് കേസ് പരിഗണിക്കുമെന്നാണ് വിവരം. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകിയിരിക്കുകയാണ്. ആദ്യ ബലാത്സംഗ കേസിൽ മാത്രമാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. രണ്ടാമത്തെ കേസ് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടില്ല. രണ്ടാം കേസിൽ അറസ്റ്റിനായുള്ള നീക്കം പൊലീസ് നടത്തുന്നുവെന്ന് ആരോപിച്ചാണ് രാഹുൽ മുൻകൂര്‍ ജാമ്യ ഹര്‍ജി നൽകിയിരിക്കുന്നത്.
ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുൽ ഹര്‍ജി നൽകിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുൽ ഹര്‍ജിയിൽ ആരോപിക്കുന്നു. ആണോ പെണ്ണോ എന്ന കാര്യത്തിലും സംശയമുണ്ട്. മാത്രമല്ല, തനിക്കെതിരെ രാഷ്ട്രീയ നീക്കമാണ് സര്‍ക്കാരും പൊലീസും നടത്തുന്നതെന്നും രാഹുൽ പറയുന്നു. മറ്റൊരു അധിക ഹര്‍ജി കൂടി രാഹുൽ സമര്‍പ്പിച്ചിട്ടുണ്ട്. അതിൽ ജാമ്യഹര്‍ജി വിധി വരുന്നതിന് മുൻപ് തന്‍റെ അറസ്റ്റിന് നീക്കമുളളത് കൊണ്ട് വിധി വരുന്നത് വരെ തന്‍റെ അറസ്റ്റ് തടയാനുള്ള ഉത്തരവ് കൂടി കോടതി പുറപ്പെടുവിക്കണം എന്ന ആവശ്യം കൂടിയുണ്ട്. ഇക്കാര്യമായിരിക്കും പ്രാഥമികമായി പരിഗണിക്കുക.
അതേ സമയം പത്ത് ദിവസമായി ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ ബെംഗളൂരുവിൽ തന്നെയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. ഒരു അഭിഭാഷകയുടെ സംരക്ഷണത്തിലാണ് രാഹുൽ ഉള്ളതെന്നാണ് വിവരം. പൊലീസ് നീക്കം ചോരുന്നത് അഭിഭാഷക വഴിയാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. റിസോര്‍ട്ടുകളും ഫാം ഹൌസുകളും മാറി മാറി ഒളിയിടമാക്കി മാറ്റുകയാണ് പാലക്കാട് എംഎൽഎ. സംരക്ഷണത്തിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്ന സൂചനയും പുറത്തുവരുന്നുണ്ട്.