2 ദിവസം സമയം തരൂ, ദേശീയ പാത അതോറിറ്റിയുടെ ഉറപ്പ്; 'ഡിസംബർ എട്ടിനുള്ളിൽ തകർന്ന സർവീസ് റോഡ് ഗാതാഗത യോഗ്യമാക്കും'

Published : Dec 06, 2025, 01:41 PM IST
collapse of Kottiyam National Highway

Synopsis

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനകം ഗതാഗതയോഗ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയും കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.

കൊല്ലം: കൊല്ലത്ത് തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ ഗാതാഗത യോഗ്യമാക്കുമെന്ന് ഉറപ്പ് നൽകി ദേശീയപാത അതോറിറ്റി. മൈലക്കാട് വാഹന ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക്ക് വാർഡൻമാരെ നിയമിക്കും. അപകട സാധ്യത ഉള്ള മറ്റ് സ്ഥലങ്ങളിൽ സംയുക്ത സംഘം പരിശോധന നടത്തും. ഇതിന് ശേഷം എൻഎച്ച്എഐയുടെ വിദഗ്ധ സംഘം പരിശോധന നടത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. നാളെ വൈകിട്ടോടെ സർവീസ് റോഡിൻ്റെ പുനർനിർമ്മാണം പൂർത്തിയാക്കും. മറ്റന്നാൾ സർവീസ് റോഡിലൂടെയുള്ള ഗതാഗതം സാധാരണ നിലയിലാക്കും. ഇന്നലെ കൊല്ലം കൊട്ടിയത്താണ് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന് അപകടം ഉണ്ടായത്. സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്ക് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കത്തയച്ചിരുന്നു.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിക്കാണ് കത്തയച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്‍റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യം.

കൂടാതെ, ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് മന്ത്രി നിർദേശം നൽകിയത്. മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്. ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉത്തരവാദികളുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയമായ ഉയരപ്പാതയുടെ നിര്‍മ്മാണമാണ് നിരന്തരമായി അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്നും എംപി ചൂണ്ടിക്കാട്ടി. കേരളത്തിലെ ഭൂപ്രകൃതിയും പ്രദേശത്തിന്‍റെ സവിശേഷതയും കണക്കിലെടുത്ത് ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താതെ ദേശീയപാതയെയും സര്‍വ്വീസ് റോഡുകളെയും വേര്‍തിരിച്ച് വന്‍മതില്‍ കെട്ടി മണ്ണ് നിറച്ച് നടത്തുന്ന സ്ഥലങ്ങളിലാണ് അപകടം ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം