ഇതോടെ ഡാമില്‍ നിന്നുള്ള നീരൊഴുക്ക് സെക്കൻഡിൽ 8.5 കുബിക് മീറ്റർ എന്നതിൽ നിന്നു സെക്കൻഡിൽ 17 കുബിക് മീറ്റർ ആയി വർധിക്കും.
സുല്‍ത്താന്‍ ബത്തേരി: വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു. സെക്കന്‍ഡില്‍ 17,000 ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
രാവിലെ 11.30 ഓടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. പത്ത് സെമീ ഉയരത്തിലാണ് ഷട്ടര്‍ തുറന്നിട്ടത്. ഇതോടെ ഡാമില്‍ നിന്നുള്ള നീരൊഴുക്ക് സെക്കൻഡിൽ 8.5 കുബിക് മീറ്റർ എന്നതിൽ നിന്നു സെക്കൻഡിൽ 17 കുബിക് മീറ്റർ ആയി വർധിച്ചു.
രണ്ട് ഷട്ടറുകള്‍ തുറന്നതോടെ ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ടു പോകുന്ന കരമാൻ തോടിലെ ജലനിരപ്പ് 10 സെ.മീ മുതൽ 15 സെമീ വരെ വര്‍ധിക്കുമെന്നും ഇതിനാൽ പരിസരവാസികൾ പുഴയിൽ ഇറങ്ങാന്‍ പാടില്ലെന്നും ഇരു കരകളിലുമുള്ള താമസക്കാർ അതീവ ജാഗ്രത പാലിക്കേണമെന്നും ബാണാസുരസാഗര്‍ ഡാം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.