
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോ ടെക്നോളജിയുടെ ലാബിലെ ജീവനക്കാരിക്ക് കൊവിഡ്. ഇതോടെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. കൊവിഡ് ബാധിച്ച ജീവനക്കാരി ഇന്നും ജോലിക്കെത്തിയിരുന്നു.
അതേസമയം എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. വഴുതക്കാടുള്ള പൊലീസ് ആസ്ഥാനത്ത് റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടിയും രോഗബാധിതരാണ്. ഇതിന് പിന്നാലെയാണ് പൊലീസ് ആസ്ഥാനം അടച്ചത്. അടച്ചിടുന്ന ദിവസങ്ങളിൽ അണുനശീകരണംനടത്തും. അവധി ദിനങ്ങളായതിനാൽ പ്രവർത്തനത്തെ ബാധിക്കില്ലെന്നാണ് ഓദ്യോഗിക വിശദീകരണം.
നേരത്തെ പൊലീസ് ആസ്ഥാനത്ത ഒരു ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതൽ സേനാംഗങ്ങൾ വൈറസ് ബാധിതരാകുന്നത് കണക്കിലെടുത്താണ് പൊലീസുകാർക്കുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി കർശമനമാക്കിയത്. 50 വയസ്സിന് മുകലിളിലുള്ള പൊലീസുകാരെ കൊവിഡ് ഫീൽഡ് ഡ്യൂട്ടിക്കോ, ക്രമസമാധാന പാലനത്തിന്‍റെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കോ നിയോഗിക്കരുത്. 50 വയസ്സിന് താഴെയുള്ളവരാണെങ്കിലും ഗുരുതരമായ മറ്റ് അസുഖങ്ങൾ ഒന്നുമില്ലെന്ന് ഉറപ്പാക്കണം. പൊലീസ് ക്യാംപുകളിൽ അതീവ ജാഗ്രത വേണം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർ ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും സർക്കുലറിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam