
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടണം എന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് പൊലീസ് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. പ്രധാനമായും മൂന്ന് നിർദേശങ്ങളാണ് പൊലീസ് മുന്നോട്ടുവയ്ക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതിൽ നിർമിക്കണം, പുറത്തേക്ക് ചാഞ്ഞ് കിടക്കുന്ന മരങ്ങൾ മുറിച്ച് മാറ്റണം, കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. ഈ മൂന്ന് നിർദ്ദേശങ്ങളും അടിയന്തരമായി നടപ്പാക്കണമെന്ന നിർദേശമാണ് പൊലീസ് റിപ്പോർട്ടിൽ മുന്നോട്ടുവയ്ക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്ന് എസിപിമാർ കുതിരവട്ടത്ത് പരിശോധന നടത്തി സുരക്ഷ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം കുതിരവട്ടത്തെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പാചക ജീവനക്കാരുടെ തസ്തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിത്സാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഡയറക്ടർ പരിശോധന നടത്തിയിരുന്നു. മാനസികോരാഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രോഗി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കായാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ എത്തിയത്. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ സർക്കാർ ഡോക്ടർമാരുടെ സംഘടന മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റിമാൻഡ് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചത് ഉൾപ്പെടെയുള്ള സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിനെ ബലിയാടാക്കി എന്നായിരുന്നു കെജിഎംഎയുടെ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam