
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും സുരക്ഷാ വീഴ്ച. പേ വാർഡിലെ കൂട്ടിരിപ്പുകാരിൽ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ 3500 രൂപയുമായി കടന്നുകളഞ്ഞെന്നാണ് പരാതി. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാർക്കാണ് പണം നഷ്ടമായത്.
ഇന്നലെ രാത്രി എട്ടേകാലോടെ ഡോക്ടറുടെ വേഷത്തിലെത്തിയ ആൾ ഗോമതിയെ പരിശോധിച്ചു. സ്റ്റെതസ്കോപ്പ് അടക്കം ഇട്ട് എത്തിയതിനാൽ ഡോക്ടറാണെന്ന വിശ്വാസമായിരുന്നു ഗോമതിയ്ക്കും ഭിന്നശേഷിക്കാരിയായ മകൾ സുനിതയ്ക്കും. ഇയാൾ തന്നെ ഇന്ന് പുലർച്ചെ എല്ലാവരും ഉറങ്ങിയ സമയത്തെത്തി പണം അടങ്ങിയ രണ്ട് പേഴ്സുകളുമായി കടന്നുകളഞ്ഞെന്നാണ് പരാതി. കുറ്റിയിടാൻ മറന്ന വാതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. മെഡിക്കൽ കോളേജ് സുരക്ഷാ വിഭാഗത്തോട് പരാതി പറഞ്ഞപ്പോൾ പൊലീസനെ സമീപിക്കെന്നായിരുന്നു മറുപടി.
44 ആം നമ്പര്‍ പേ വാർഡിലാണ് മോഷണം നടന്നത്. ഹൃദയവാൾവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഗോമതിയും കൂട്ടിരിപ്പുകാരും അഞ്ചുദിവസം മുമ്പാണ് മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ പൂർത്തിയായി. ഇതിന് മുമ്പും ഡോക്ടറുടെ വേഷം ധരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മോഷണം നടന്നിട്ടുണ്ട്. ആശുപത്രിയിൽ കയറി മരുന്ന് മോഷ്ടിക്കുന്ന അവസ്ഥവരെയുണ്ടായിട്ടുണ്ട്. വീഴ്ചകൾ തുടരെ സംഭവിക്കുമ്പോഴും പരിഹാരത്തിന് മാത്രം ശ്രമങ്ങളില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam