
പാലക്കാട്: കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗത്വം തട്ടിപ്പിലൂടെ കരസ്ഥമാക്കിയെന്ന എസ്എഫ്ഐ ആരോപണത്തോട് പ്രതികരിച്ച് എംഎസ്എഫ് നേതാവ് അമീൻ റാഷിദ്. താൻ സിഡാക് കോളേജിലെ റെഗുലർ വിദ്യർത്ഥിയാണെന്ന് അദ്ദേഹം പറഞ്ഞു. തച്ചനാട്ടുകര പഞ്ചായത്തിൽ നേരത്തെ ജോലി ചെയ്തിരുന്നു. പഠിക്കുന്ന സമയത്തും ജോലി ചെയ്തിരുന്നു. 2023 മാർച്ച് വരെയാണ് തച്ചനാട്ടുകരയിൽ ജോലി ചെയ്തത്. കോളേജിൽ നിന്ന് അവധി എടുത്തും ഒഴിവു ദിവസങ്ങളിലുമാണ് ജോലി ചെയ്തിരുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.
സെനറ്റ് തെരഞ്ഞെടുപ്പിൽ പഞ്ചായത്ത് കരാർ ജീവനക്കാരൻ വിദ്യാർത്ഥി പ്രതിനിധിയായി ജയിച്ച സംഭവത്തിൽ എസ്എഫ്ഐ രജിസ്ട്രാർക്ക് പരാതി നൽകി. എം എസ് എഫ് നേതാവായ സെനറ്റ് അംഗം അമീൻ റാഷിദിനെതിരെയാണ് എസ്എഫ്ഐ പരാതി നൽകിയത്. അമീൻ റാഷിദിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. അമീൻ റാഷിദ് വിദ്യാർഥിയാണെന്ന് സാക്ഷ്യപെടുത്തിയ സീഡാക് കോളേജ് പ്രിൻസിപ്പലിനെതിരെയും പരാതി നൽകിയെന്നും എസ്എഫ്ഐ നേതാവ് ആർഷോ വ്യക്തമാക്കി.
മുഴുവൻ സമയ വിദ്യാർത്ഥിയാണെങ്കിൽ മാത്രമേ കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗത്വത്തിലേക്ക് വിദ്യാർത്ഥി പ്രതിനിധിയായി മത്സരിക്കാൻ കഴിയൂ. കഴിഞ്ഞയാഴ്ചയാണ് കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ വിദ്യാര്‍ത്ഥി പ്രതിനിധികളായി എംഎസ്എഫ് പാനലിൽ അമീന്‍ റാഷിദ് അടക്കം നാല് പേരാണ് ജയിച്ചത്. കൊട്ടപ്പുറം സീ ഡാക് കോളേജില്‍ ഡിഗ്രി രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് അമീൻ എന്നായിരുന്നു മത്സരിക്കാനുള്ള യോഗ്യതയായി സമർപ്പിച്ച രേഖ.
യുഡിഎഫ് ഭരിക്കുന്ന പാലക്കാട് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ രണ്ട് വര്‍ഷമായി പ്രൊജക്റ്റ് അസിസ്റ്റന്‍റ് തസ്തികയില്‍ ജോലി ചെയ്തു വരികയാണ്. 2021ല്‍ പഞ്ചായത്തിലെ പ്രൊജക്റ്റ് അസിസ്ന്‍റ് തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിച്ച അമീൻ റാഷിദിന് പിന്നീട് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കി പഞ്ചായത്ത് ഉത്തരവിറക്കി. ഇതു സംബന്ധിച്ച രേഖകളും പുറത്ത് വന്നു. മാസ ശമ്പളം കൈപ്പറ്റി കരാറിടസ്ഥാനത്തില്‍ ജോലി ചെയ്തയാള്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രതിനിധിയായി മത്സരിക്കുക എന്നാണ് എസ് എഫ് ഐയുടെ ചോദ്യം.
താൻ മുഴുവൻ സമയ വിദ്യാർത്ഥിയാണെന്നും ഒഴിവ് സമയത്ത് ജോലി ചെയ്ത് വരികയാണെന്നുമാണ് അമീൻ റാഷിദിന്റെ മറുപടി. സര്‍വകാശാലയില്‍ നല്‍കിയ രേഖകളില്‍ എല്ലാം വ്യക്തമാണെന്നും അമീന്‍ റാഷിദ് പറയുന്നു. പ്രൊജക്റ്റ് അസിസ്റ്റന്‍റ് എന്ന നിലയില്‍ മുഴുവന്‍ സമയ ജോലിയാണ് അമീന്‍ റാഷിദ് ചെയ്തിരുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാളുടെ കാലാവധി നീട്ടി നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അമീൻ റാഷിദ് ജോലിക്കെത്തിയിട്ടില്ലെന്നും തച്ചനാട്ടുകര പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.