
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ഇ.സോമനാഥ് നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തികവാടത്തിൽ. മലയാള മനോരമയിൽ സീനിയർ സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന സോമനാഥ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. മനോരമയിൽ അദ്ദേഹം എഴുതിയിരുന്ന ആഴ്ചക്കുറിപ്പുകൾ എന്ന പ്രതിവാര കോളവും നിയമസഭാ സമ്മേളന കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന അവലോകന കോളമായ നടുത്തളവും ഏറെ ശ്രദ്ധേയമായിരുന്നു.
മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ.സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവർത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.