
ദില്ലി: കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ, ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട പേരാണ് രമേശ് ചെന്നിത്തലയുടേത്.
ഒടുവിൽ 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. അതേസമയം, വഴുതക്കാട്ടെ വീട്ടിൽ നിന്ന് രമേശ് ചെന്നിത്തല പുറത്തേക്ക് പോയതായും വിവരം പുറത്തുവരുന്നുണ്ട്. മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുമായുളള സംഭാഷണത്തിലും തന്‍റെ വിയോജിപ്പ് അദ്ദേഹം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
വലിയ നിരാശയെന്ന് ഹരിപ്പാട്ടെ കോൺഗ്രസ് പ്രവർത്തകരും പ്രതികരിച്ചു. അവസാന തീരുമാനം രമേശ് ചെന്നിത്തലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചുവെന്നും അർഹതപ്പെട്ട അംഗീകാരം ലഭിച്ചില്ലെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ കെ സി വേണുഗോപാലിനെതിരെയും രമേശ് ചെന്നിത്തലയ്ക്ക് എതിരെയും സംഘടിതമായ ആക്രമണം നടന്നു. ഇക്കാര്യത്തിൽ പാർട്ടി അന്വേഷണം വേണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam