പുതിയ കേരള മന്ത്രിസഭയിലെ അംഗങ്ങൾക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്ന് അറിയാമോ? മന്ത്രിമാർക്ക് അടിസ്ഥാന ശമ്പളം 2000 രൂപയാണെങ്കിലും അലവൻസുകൾ ചേർത്ത് പ്രതിമാസം 97,429 രൂപ ലഭിക്കും. മുഖ്യമന്ത്രി വി ഡി സതീശന് ഏകദേശം 1,85,000 രൂപ ശമ്പളവും ഔദ്യോഗിക വസതി, വാഹനങ്ങൾ, ആജീവനാന്ത പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്.

തിരുവനന്തപുരം: 10 വർഷത്തെ ഭരണത്തിന് ശേഷം ടീം യുഡിഎഫിനെ നയിച്ച വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായും മറ്റ് 20 അംഗങ്ങൾ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അതത് വകുപ്പുകളിൽ കൃത്യമായ ഇടപെടലുകൾ നടത്തിയും, നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ ചോദ്യങ്ങൾ നേരിട്ടും ജനങ്ങളുടെ ക്ഷേമം പരിഗണിച്ചും മുന്നോട്ട് കൊണ്ട് പോകേണ്ടവരേണ്ടാണ് ഈ മന്ത്രിമാർ. കാബിനറ്റ് പദവിയിലിരിക്കുന്ന മന്ത്രിമാർക്ക് മാസാമാസം സർക്കാരിൽ നിന്ന് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നോക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിമാർക്ക് വെറും 2000 രൂപയാണ് അടിസ്ഥാന ശമ്പളം. എന്നാൽ, ക്ഷാമബത്ത (ഡിഎ) ആയി 38,429 രൂപ മാസാമാസം ലഭിക്കും. മണ്ഡല അലവൻസ് ആയി 40,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. യാത്രാ അലവൻസിനായി മന്ത്രിമാർക്ക് 17,000 രൂപയും ലഭിക്കും. ഒരു മാസം ആകെ മന്ത്രിമാരുടെ ശമ്പളം 97,429 രൂപയാണ്. ഇത് കൂടാതെ മന്ത്രിമാർക്കെല്ലാം സകുടുംബം പൂർണ ചികിത്സാ പരിരക്ഷയും ലഭിക്കും. വെഹിക്കിൾ അഡ്വാൻസ് ആയി 10 ലക്ഷം രൂപ, ഹൗസ് അഡ്വാൻസ് ആയി 20 ലക്ഷം രൂപ എന്നിങ്ങനെയും ആനുകൂല്യങ്ങൾ. ഇത് കൂടാതെ മന്ത്രിമാർക്ക് സ്വന്തമായി ഒരു ഔദ്യോ​ഗിക വസതിയും, കാറും, പൈലറ്റ് വാഹനവും ലഭിക്കും.

മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും

മുഖ്യമന്ത്രിയാകുമ്പോൾ വി ഡി സതീശന് പ്രതിമാസം അടിസ്ഥാന ശമ്പളവും അലവൻസുകളും ചേ‍ർത്ത് 1,85,000 രൂപയാണ് ശമ്പളമായി ലഭിക്കുകയെന്നാണ് റിപ്പോ‍ർട്ടുകൾ പറയുന്നത്. ഇതിന് പുറമേ യാത്രയ്ക്കായി ഔദ്യോ​ഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും ലഭിക്കും. മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്ക് ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളുമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. ഇനി, 5 വ‍‌‍ർഷം കഴിഞ്ഞ് മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കിയാലും ആജീവനാന്തം പെന്‍ഷനും ലഭിക്കും. താമസത്തിന് ക്ലിഫ് ഹൗസാണ് മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി. സ‍ർക്കാ‌ർ നൽകുന്ന ഈ ബം​ഗ്ലാവിന് 24 മണിക്കൂര്‍ കര്‍ശനമായ സുരക്ഷയും ഉണ്ടായിരിക്കും.