
കണ്ണൂർ: മലപ്പട്ടം പഞ്ചായത്തിൽ അനർഹരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നില്ലെന്ന് രേഖകൾ. പഞ്ചായത്തിൽ പെൻഷൻ വാങ്ങുന്ന പലരും മരണപ്പെട്ടിട്ട് മാസങ്ങളായെങ്കിലും പട്ടിക പുതുക്കാൻ പഞ്ചായത്ത് ഇതുവരെയും തയ്യാറായിട്ടില്ല. പഞ്ചായത്ത് അധികൃതർ ലൈഫ് സർട്ടിഫിക്കറ്റ് ഉറപ്പാക്കി പെൻഷൻ പട്ടിക പുതുക്കാത്തതാണ് വ്യാപകമായ ക്രമക്കേടിന് വഴിവയ്ക്കുന്നത് എന്ന ആക്ഷേപം ശക്തമാണ്.
2020 നവംബർ 24നാലിനാണ് മലപ്പട്ടം സ്വദേശി നാരായണൻ മരിച്ചത്. പക്ഷേ, പഞ്ചായത്തിലെ പെൻഷൻ രേഖകളിൽ അവർ ജീവിച്ചിരിപ്പുണ്ട്. മരിച്ച് ഒരു വർഷമായിട്ടും പെൻഷൻ ലിസ്റ്റിൽ നിന്ന് പഞ്ചായത്ത് അവരെ ഒഴിവാക്കിയിട്ടില്ല. നാരായണൻ മാത്രമല്ല, മലപ്പട്ടം പഞ്ചായത്തിൽ പെൻഷൻ വാങ്ങുന്നവരുടെ ലിസ്റ്റിലുള്ള പലരും ഇന്ന് ജീവിച്ചിരിപ്പില്ല.
നേരിട്ട് പെൻഷൻ കൊടുക്കുന്ന പലരും മരണപ്പെട്ടന്നറിഞ്ഞതോടെ സഹകരണ ബാങ്ക് പലതവണ പഞ്ചായത്തിനോട് പുതുക്കിയ ലിസ്റ്റ് നൽകാൻ ആവശ്യപ്പെട്ടിരുന്നു. പക്ഷേ സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് ഇതുവരെയും പഞ്ചായത്ത് ലിസ്റ്റ് നൽകിയില്ല. ഇതോടെ പരിചയമുള്ള പലരെയും പെൻഷൻ കൊടുക്കാതെ ബാങ്ക് ഒഴിവാക്കി. പക്ഷേ അക്കൗണ്ട് വഴി പണം വാങ്ങുന്നവരും കളക്ഷൻ ഏജന്‍റിന് പരിചയമില്ലാത്തവരും പെൻഷൻ വാങ്ങി കൊണ്ടേയിരിക്കുന്ന അവസ്ഥയാണ്. കടുത്ത അനാസ്ഥ ചൂണ്ടിക്കാട്ടിയെങ്കിലും എല്ലാം ശരിയാകാൻ സമയമെടുക്കുമെന്നാണ് പഞ്ചായത്ത് അധികൃതർക്ക് പറയാനുള്ളത്. പെൻഷൻ വാങ്ങുന്നവരിൽ നിന്ന് വർഷത്തിൽ ഒരിക്കൽ ലൈഫ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നാണ് ചട്ടമെങ്കിലും മലപ്പട്ടം പഞ്ചായത്തിൽ അതും കൃത്യമായി നടപ്പാക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam