M G University | ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന് വിസി; നുണ പറയുന്നത് വിസിയെന്ന് വിദ്യാർത്ഥിനി

By Web TeamFirst Published Nov 3, 2021, 3:42 PM IST
Highlights

തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന്  അന്ന് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദ്യാർത്ഥിനിയെ തള്ളി വി സി രംഗത്തെത്തിയത്. 

കോട്ടയം:  എം ജി സർവകലാശാലയിൽ (mg university) വെച്ച് ഒരു ഗവേഷക വിദ്യാർത്ഥിയിൽ നിന്നും, ജീവനക്കാരനിൽ നിന്നും ലൈംഗിക അതിക്രമം ( sexual harassment) നേരിടേണ്ടി വന്നെന്ന ഗവേഷക വിദ്യാർത്ഥിനിയുടെ (Research student) വെളിപ്പെടുത്തലിൽ പ്രതികരിച്ച് വൈസ് ചാൻസിലർ സാബു തോമസ്. ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം വ്യാജമാണെന്നും ഏതെങ്കിലും രീതിയിലുള്ള ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥിനി വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ലെന്നും വൈസ് ചാൻസിലർ പ്രതികരിച്ചു. 

തനിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന്  അന്ന് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി സാബു തോമസിനെ അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് അവരെ തള്ളി വി സി രംഗത്തെത്തിയത്. 

''വ്യാജമായ ആരോപണമാണ് വിദ്യാർത്ഥിനി ഉന്നയിക്കുന്നതെന്നാണ് വിസിയുടെ പ്രതികരണം. വാക്കാൽ പോലും പരാതി ഉന്നയിച്ചിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കിൽ അവരെ പൂർണമായി പിന്തുണക്കും. വിദ്യാർത്ഥി ലബോറട്ടറിയിൽ തിരിച്ചുവന്ന് പഠനം പൂർത്തികരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടിഎല്ലാ സൗകര്യവും നൽകാൻ തയ്യാറാണെന്നും വിസി അറിയിച്ചു. കളക്ടറിന്റെ ഇടപെടൽ വന്നാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. 

എന്നാൽ ലൈംഗിക അതിക്രമ പരാതി അറിഞ്ഞിട്ടില്ലെന്ന്  വി സി പറയുന്നത് നുണയാണെന്ന് വിദ്യാർത്ഥി പ്രതികരിച്ചു. 2014 ലാണ് സംഭവം നടന്നത്. അന്ന് വി സിയോടും നന്ദകുമാറിനോടും പരാതി പറഞ്ഞിട്ടുണ്ട്. വിസിയും രജിസ്ട്രാറും സിന്റിക്കേറ്റ് മെമ്പർമാരും അടക്കമുള്ള  
കഴിഞ്ഞ ചർച്ചയിലും ഇക്കാര്യം പറഞ്ഞുവെന്നും വിദ്യാർത്ഥിനി പ്രതികരിച്ചു. 2014 ൽ തന്നെ ഇക്കാര്യം വാക്കാൽ പറഞ്ഞിരുന്നു. എന്നാൽ രേഖാമൂലം പരാതി കൊടുത്തിട്ടില്ലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

വിദ്യാർത്ഥിനിയുടെ പരാതി 

2014 ൽ സർവകലാശാലയിൽ വെച്ച് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായാണ് എം ജി സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയുടെ പരാതി. ഒരു ഗവേഷക വിദ്യാർഥിയിൽ നിന്നും ഒരു ജീവനക്കാരനിൽ നിന്നും അതിക്രമം നേരിട്ടുവെന്നും അന്ന് ഡിപ്പാർട്ട്മെന്റിന്റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി.സി സാബു തോമസിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും വിദ്യാർത്ഥിനി പറയുന്നു.

ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴത്തെ വിസി കൂടിയായ സാബു തോമസ് സ്വീകരിച്ചത് എന്നും ഗവേഷക പറയുന്നു.  ജീവനക്കാരൻ ഇപ്പോഴും ഡിപ്പാർട്ട്‌മെന്റിൽ തുടരുന്നുണ്ട്.  ഭയം മൂലമാണ് ഇത്രയും കാലം പരാതിപ്പെടാതിരുന്നത്. ഇനി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുമെന്നും ഗവേഷക വിദ്യാർത്ഥി വ്യക്തമാക്കി. 

ദീപയുടെ നിരാഹാരസമരം തുടരുന്നു: വിഷയത്തിൽ കളക്ടറുടെ ഇടപെടൽ വൈകുന്നു

click me!