
തിരുവനന്തപുരം : കട്ടാക്കട ക്രിസ്ത്യൻ കോളെജിലെ എസ്എഫ്ഐ ആൾമാറാട്ട കേസിലെ എഫ്ഐആറിൽ ഗുരുത പിഴവ്. രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ വിശാഖിൻറെ പ്രായം 19 എന്നാണ് എഫ്ഐആറിലുള്ളത്. കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം 25 വയസുള്ള വിശാഖിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകത്തതിനാലാണ് ആൾമാറാട്ടം തന്നെ നടന്നതെന്നാണ് സൂചന.
കട്ടാക്കട ക്രിസ്ത്യൻ കോളെജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ കേരള സർവകലാശാലസ രജിസ്ട്രാർ നൽകിയ പരാതിയിൽ ഞായറാഴ്ചയാണ് കേസെടുത്തത്. ഒന്നാം പ്രതി പ്രിൻസിപ്പാളായിരുന്ന പ്രൊ.ജി ജെ ഷൈജുവിന് 49 വയസെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടാം പ്രതി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി വിശാഖ് എ 19 വയസെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം; എസ്എഫ്‌ഐ നേതാവിനും സസ്‌പെന്‍ഷന്‍
കേരള സർവകലാശാലയിലെ രേഖകൾ പ്രകാരം, വിശാഖിന്റെ ജനനതീയതി, 25-09-1998 ആണ്. അതായത് ഇരുപത്തിയഞ്ച് വയസ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാൻ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിംഗ് ഓഫീസർ തള്ളിയത് കൊണ്ടാണ്, തെരഞ്ഞെടുപ്പിന് ശേഷം പേര് തിരുത്തി വിശാഖിനെ യുയുസി പട്ടികയിൽ ഉൾപ്പെടുത്തിയത്. ആൾമാറാട്ടത്തിന് കാരണമായ പ്രാഥമിക വിവരം തന്നെ തെറ്റായാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. ഇത് പ്രതികളെ സഹായിക്കാനെന്ന ആക്ഷേപമാണ് ഉയരുന്നത്.
വിവാദങ്ങൾക്ക് തൊട്ടുപിന്നാലെ കെഎസ്‍യു ഡിജിപിക്ക് പരാതി നൽകിയിൽ കേസെടുക്കാതെ അഞ്ച് ദിവസമാണ് പൊലീസ് ഉഴപ്പിയത്. ഒടുവിൽ സർവ്വകലാശാലയുടെ പരാതിയിലായിരുന്നു കേസ്. ഭരണപക്ഷ എംഎൽഎമാരടക്കം സംശയനിഴലിലുള്ള കേസിലെ എഫ്ഐആറിലാണിപ്പോൾ പിഴവുണ്ടായെന്ന് വ്യക്തമായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam