
കൊല്ലം: പുനലൂരിൽ കോൺഗ്രസിന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്, യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാനുള്ള നീക്കത്തിൽ നിന്ന് പിൻമാറാതെ ഡി സി സി ജനറൽ സെക്രട്ടറി സഞ്ജയ് ഖാൻ. വിമതനെ അനുനയിപ്പിക്കാനുള്ള ശ്രമം കോൺഗ്രസ് തുടരുകയാണ്. നാമനിർദ്ദേശ പത്രിക നൽകാനുള്ള തീരുമാനത്തിൽ സഞ്ജയ് ഖാൻ ഉറച്ച് നിൽക്കുന്നു. മുസ്ലിം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് സഞ്ജയ് ഖാൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
പുനലൂരിൽ ആദ്യം വിമത സ്ഥാനാർത്ഥിയായി മത്സര രംഗത്തെത്തിയ നെൽസൺ സെബാസ്റ്റ്യൻ ഒടുവിൽ മുസ്ലിം ലീഗിന് കൈ കൊടുത്തു. പ്രതിസന്ധി നീങ്ങിയെന്ന ആശ്വാസത്തിലേക്ക് നേതൃത്വം നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് സഞ്ജയ് ഖാനാണ് മത്സരം പ്രഖ്യാപിച്ചത്. ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സഞ്ജയ്ഖാൻ മത്സരിക്കാൻ ഒരുങ്ങുന്നത്.
മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ തുടർച്ചയായ തോൽവിയെ തുടർന്ന് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ശക്തമായ ആവശ്യം മണ്ഡലം നേതാക്കൾ ഉയർത്തിയിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇതിനോട് മുഖം തിരിയ്ക്കുകയും സീറ്റ് മുസ്ലിം ലീഗിന് തന്നെ നൽകുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസ് അഞ്ചൽ, പുനലൂർ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ നെൽസൺ സെബാസ്റ്റ്യനെ തന്നെ കോൺഗ്രസ് സ്ഥാനാർഥിയായി കളത്തിൽ ഇറക്കിയത്. സംസ്ഥാന നേതൃത്വവും മുസ്ലിം ലീഗിൻ്റെ ജില്ലാ നേതൃത്വവും ശക്തമായി ഇടപെട്ടതോടെ നെൽസൺ സെബാസ്റ്റ്യൻ പിന്മാറി. ഇതിൽ പ്രതിഷേധിച്ചാണ് അഡ്വ. സഞ്ജയ്ഖാൻ സ്വയം മത്സരിക്കാൻ തീരുമാനിച്ചത്. നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam