
തൃശ്ശൂർ: കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് ഏഴ് വർഷം. ചാലക്കുടിയിലെ മണിയുടെ വീട് തേടിലുള്ള ആളുകളുടെ വരവ് ഇപ്പോഴും നിലച്ചിട്ടില്ല. നടനായും പാട്ടുകാരനായും ജീവിച്ച മണി അസാന്നിധ്യത്തിലും ചാലക്കുടിയിൽ നിറഞ്ഞു നിൽക്കുന്നു.
കലാഭവൻ മണിയുടെ നാല്പത്തിയഞ്ച് വർഷത്തെ ജീവിതം പകുത്തു പറഞ്ഞാൽ നിത്യ ദാരിദ്യവും തീരാ ദുരിതയും തീർത്ത പകുതി. അധ്വാനവും പ്രതിഭയും കൊണ്ട് കീഴടക്കിയ ബാക്കി ദൂരം. ദുരന്ത കഥയിലെ നായകനായി 2016 മാർച്ച് ആറിന് വീണുപോയപ്പോൾ ചാലക്കുടിയിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് മനുഷ്യർ. ഇപ്പോഴും ഒട്ടും കുറയാതെ മണിയെ ഹൃദയത്തിൽ തന്നെ അവർ നിർത്തിയിരിക്കുന്നു. ചാലക്കുടിവഴി പോകുന്പോഴെല്ലാം മണികൂടാരം തേടിവരുന്നു, മണി വീണുപോയ പാടിയെന്ന വിശ്രമ കേന്ദ്രത്തിലെത്തി മടങ്ങുന്നു.
71ലെ പുതുവത്സര പുലരിയിൽ രാമൻ - അമ്മിണി ദമ്പതികളുടെ ഏഴു മക്കളിൽ ആറാമനായി ജനിച്ച മണി ഓട്ടോ ഡ്രൈവറായാണ് ജീവിതത്തിലും സിനിമയിലും അരങ്ങേറിയത്. കലാഭവനിൽ പയറ്റിത്തെളിഞ്ഞ മണിക്ക് സല്ലാപത്തിലെ ചെത്തുകാരൻ നാലാളറിയുന്ന വേഷമായി. വാസന്തിയും ലക്ഷ്മിയും സിംഹാസനമുറപ്പിച്ചു.
ഇതര ഭാഷകളിലും ഒന്നാന്തരം നടനായി മണി. സിനിമയിൽ നിന്ന് ഇടവേളയെടുത്ത് സ്റ്റേജിൽ പാട്ടുപാടി ആൾക്കൂട്ടത്തിനൊപ്പം തന്നെ മണി നിന്നു. ഓണക്കാലത്ത് മണിയുടെ പുതിയ പാട്ടു കാസറ്റിനായി മലയാളി കാത്തുനിന്നിരുന്നു. എവിടെപ്പോയാലും വേഗം വേഗം ചാലക്കുടിയിലേക്ക് ഓടിയെത്തി. കെആആർ 756 ബുള്ളറ്റിൽ ചുറ്റാനിറങ്ങി. ചേനത്തു നാട്ടിലെ ഉത്സവവും പെരുനാളും മണിയില്ലാതെ പൂർണമാവുമായിരുന്നില്ല. പ്രതിഭയുടെ ധാരാളിത്തവും നിയന്ത്രണം വിട്ട ജീവിതപ്പോക്കും മണിയെ വീഴ്തി. മീഥേൽ ആൽക്കഹോളിനെച്ചുറ്റിപ്പറ്റി അന്വേഷണമുണ്ടായെങ്കിലും കരൾ രോഗം മരണത്തിലേക്ക് നയിച്ചെന്നായിരുന്നു സിബിഐ കണ്ടെത്തിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam