
ദില്ലി: ബലാത്സംഗക്കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടന്‍ സിദ്ദിഖ്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരായിയെന്നും പൊലീസ് ആവശ്യപ്പെട്ടതിൽ തൻ്റെ കൈവശമുള്ള തെളിവുകളും ഫോൺ നമ്പർ വിവരങ്ങളും കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമർപ്പിച്ചത്.
പഴയ ഫോണുകൾ തന്‍റെ കൈയിൽ ഇല്ലെന്നും സിദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു. പൊലീസ് തന്നെ നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇത് സംബന്ധിച്ച് താൻ പരാതി നൽകിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ പറയുന്നു. സ്വകാര്യ വാഹനങ്ങളിൽ അജ്ഞാതരായ ചിലർ തന്നെയും, തന്റെ കുടുംബ അംഗങ്ങളെയും പിന്തുടർന്നുവെന്നും ഇത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നിർദേശിച്ചതിനെ തുടർന്നാണെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. സിദ്ദിഖ് നൽകിയ പരാതിയിൽ പൊലീസ് നൽകി രേഖമൂലമുള്ള മറുപടിയും അധിക സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സിദ്ദിഖിന്റെ മുൻ കൂർ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. സിദ്ദിഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചോദ്യം ചെയ്യലിൽ പലതും മറന്ന് പോയെന്ന ഉത്തരമാണ് പ്രതി നൽകുന്നത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ആവശ്യപ്പെട്ട കാര്യങ്ങൾ കൈമാറാൻ തയ്യാറായില്ലെന്നും ചരിത്രം സിദ്ദിഖിനെ നായകനായി വാഴ്ത്തുന്നതിന് മുൻപ് കള്ളത്തരം പുറത്ത് കൊണ്ടുവരണമെന്നും സർക്കാർ സുപീംകോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam