
ആലപ്പുഴ: പുന്നപ്രയിലെ അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമ കേസിൽ സ്ഥാപന നടത്തിപ്പുകാരൻ ബ്രദർ മാത്യു ആൽബിൻ അറസ്റ്റിൽ. പുന്നപ്ര ശാന്തി ഭവൻ അഗതിമന്ദിരത്തിലെ ജീവനക്കാരിയുടെ പരാതിയിൽ ആയിരുന്നു അറസ്റ്റ്. ജീവനക്കാരിക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാട്ടുന്നതടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പോലീസ് അറസ്റ്റ് ചെയ്യാത്തത് ഏറെ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ആൽബിൻ ഇന്നലെ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. അറസ്റ്റ് ഉറപ്പായതോടെ ആൽബിൻ ഇന്ന് വൈകിട്ട് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
പണമടക്കം വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നാണ് ബ്രദര്‍ മാത്യു ആല്‍ബിനെതിരെ അഗതി മന്ദിരത്തിലെ ജീവനക്കാരി ഉന്നയിച്ച പരാതി. കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ് മാത്യു ആല്‍ബിന്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് മാനസാന്തരം വന്നെന്ന് പ്രഖ്യാപിച്ച് പുന്നപ്രയിൽ അഗതി മന്ദിരം തുടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam