
കോഴിക്കോട്: ഇടതുമുന്നണി സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് ഷാഫി ചാലിയം. തന്നെ ഐഎൻഎൽ നേതാക്കളടക്കം പലരും ബന്ധപ്പെട്ടിരുന്നു പക്ഷേ ലീഗിൽ ഉറച്ചു നിൽക്കും. മത്സരിക്കാനുള്ള സന്നദ്ധത സിപിഎമ്മിനെ അറിയിച്ചിട്ടില്ല എന്നും ഷാഫി ചാലിയം വ്യക്തമാക്കി. മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രതിഷേധം ആയുധമാക്കാൻ ശ്രമിക്കുകയാണ് സിപിഎം. മലപ്പുറം ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ നിർണ്ണായക മാറ്റങ്ങൾ വരുത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ യു ഡി എഫ് നേതാക്കൾ എൽ ഡി എഫിലേക്ക് എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ. ലീഗ് നേതാവ് ഷാഫി ചാലിയം എല്‍ഡിഎഫ് പാളയത്തിലേക്ക് എത്തും എന്ന വാർത്തകൾ ശക്തമായിരുന്നു. എന്നാല്‍ അതിന് ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ് അദ്ദേഹം.
സോഷ്യൽ മീഡിയയിലടക്കം ലീഗിന്‍റെ നാവായി പ്രവർത്തിക്കുന്ന ഷാഫി ചാലിയം എൽ ഡി എഫിന് മുതൽക്കൂട്ടാകുമെന്നാണ് നേതൃത്വം കണക്കുകൂട്ടിയിരുന്നത്. വള്ളിക്കുന്നിലേക്ക് ഷാഫി ചാലിയത്തെ പരിഗണിക്കാനും സി പി എം തീരുമാനിച്ചിട്ടുണ്ടായിരുന്നു. പട്ടാമ്പിയിൽ സീറ്റ് നിഷേധിക്കപ്പെട്ട പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവും സി പി എമ്മിലേക്ക് ഉടൻ എത്തുമെന്നാണ് സൂചന. അതിനിടെ അബ്ദുറഹ്മാൻ രണ്ടത്താണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി വിട്ടു നൽകാൻ സി പി ഐ തയ്യാറായിട്ടുണ്ട്. പകരം മണ്ഡലം വേണമെന്ന ആവശ്യത്തിലാണ് സി പി ഐയുടെ നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam