
കണ്ണൂർ: കണ്ണൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഒരു പ്രതിസന്ധിയുമില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം പാലിക്കുന്നവരാണ് കോൺഗ്രസുകാരെന്നും ഷമ മുഹമ്മദ് പറഞ്ഞു. മാധ്യമങ്ങളാണ് പ്രതിസന്ധിയായി മാറ്റുന്നതെന്ന് ഷമ മുഹമ്മദ് കുറ്റപ്പെടുത്തി. നിങ്ങൾ പോയി സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുത്. സുധാകരേട്ടൻ വലിയ മുതിർന്ന നേതാവാണ്. അദ്ദേഹം സംസാരിക്കുന്നില്ല, വിടണമെന്ന് പറഞ്ഞു. ഇവിടെ ഒരു പ്രതിസന്ധിയുമില്ലെന്നും ഷമ മുഹമ്മദ് അവകാശപ്പെട്ടു. കെ സുധാകരൻ മത്സരിക്കണോ എന്ന ചോദ്യത്തിന് തീർച്ചയായും അദ്ദേഹം മുതിർന്ന നേതാവല്ലേ മത്സരിക്കണം എന്നായിരുന്നു ഷമയുടെ പ്രതികരണം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും തീരുമാനമെടുക്കുമെന്ന് കെ സുധാകരൻ എംപി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കണ്ണൂരിൽ മത്സരിക്കുമെന്ന തരത്തിൽ സുധാകരൻ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.
അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്‍റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെ സുധാകരൻ വികാരാധീനനായി. പഴയകാല സഹപ്രവർത്തകനായ രമേശിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ അദ്ദേഹം ഒരു വേള വിതുമ്പി. "ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടൻ രമേശിന്റെ കാവൽ കൊണ്ടാണ്. സിപിഎം ആക്രമണങ്ങളിൽ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. വാക്കുകൾ കൊണ്ടും വിവരങ്ങൾ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണ് അദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാൻ രമേശൻ നൽകിയ പിന്തുണ വലുതാണ്'- സുധാകരൻ സ്മരിച്ചു.
കണ്ണൂരിൽ താൻ അല്ലെങ്കിൽ തനിക്കു കൂടി സ്വീകാര്യനായ ഒരാൾ സ്ഥാനാർത്ഥിയാകണം എന്നാണ് കെ സുധാകരന്‍റെ ആവശ്യം. ചർച്ചകൾക്കായി കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളത്തെ ചർച്ചയിൽ അദ്ദേഹം പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കെപിസിസി നേതൃത്വം. കേരളത്തിലെ നേതൃത്വവുമായി ചർച്ച ഇല്ല എന്ന നിലപാടിലാണ് കെ സുധാകരൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam