Shan Babu Murder : ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി. മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ

By Web TeamFirst Published Jan 17, 2022, 10:46 AM IST
Highlights

രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്

കോട്ടയം: പൊലീസ് സ്റ്റേഷന് മുന്നിൽ മൃതദേഹവുമായി ഗുണ്ടയെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിന് സമീപത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന ഷാൻ ബാബുവിനെ രാത്രി ഒൻപതരയോടെ ജോമോനും രണ്ട് സുഹൃത്തുക്കളും വന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും മകന്റെ മൃതദേഹമാണ് തിരികെയെത്തിയത്.

രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്. ഈ സ്ഥലത്ത് സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ഷാൻ. ഓട്ടോയിലെത്തിയ ഗുണ്ടാ സംഘം ഷാനിനെ ഇവിടെ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയി.

രാത്രി വൈകിയിട്ടും മകൻ തിരികെ വരാതായതോടെ ഷാനിന്റെ അമ്മ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. ഈ പരാതിയിൽ അന്വേഷണം തുടങ്ങി അധികം വൈകാതെയാണ് ജോമോൻ, ഷാൻ ബാബുവിനെ തലയിൽ ചുമന്ന് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിന്റെ മൃതദേഹം നിലത്തിട്ട ശേഷം ഞാനൊരാളെ തീർത്തെന്ന് ആക്രോശിച്ച ജോമോൻ പൊലീസ് സ്റ്റേഷനിലും അതിക്രമം നടത്തി.

ഷാനിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സൂര്യനെന്ന ഗുണ്ടയെ കൊലപ്പെടുത്താൻ പോയ സംഘം ഷാന് സൂര്യനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

click me!