
കൊല്ലം: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിനെതിരായ കൊലപാതകക്കുറ്റം ഒഴിവാക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. സതീഷിനെതിരെ ചുമത്തിയ കൊലപാതക കുറ്റത്തിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ ചുമത്തും. കൊലപാതക കുറ്റം നിലനിൽക്കില്ലെന്ന് കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ വകുപ്പുകൾ ചേർത്ത റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. ഷാർജയിൽ നിന്ന് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമവും തുടരും. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സതീഷ് നിലവിൽ റിമാൻഡിലാണ്.
ജൂലൈ 19നാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം തേവലക്കര സ്വദേശി അതുല്യ ഭര്‍ത്താവ് സതീഷിനൊപ്പം ഷാര്‍ജയിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. താമസിച്ച സ്ഥലത്ത് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തലേദിവസം രാത്രി 11.30 വരെയും സന്തോഷത്തോടെ സംസാരിച്ച അതുല്യ എങ്ങനെ ആത്മഹത്യ ചെയ്യുമെന്നാണ് അതുല്യയുടെ സഹോദരി അഖിലയുടെ ചോദ്യം. പിറന്നാള്‍ ദിവസമാണ് അതുല്യ മരിച്ചത്. അന്ന് പുതിയ ജോലിയില്‍ ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഭര്‍ത്താവ് സതീഷിന്‍റെ പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് യുവതിയുടെ വീട്ടുകാരുടെ പരാതി. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതുല്യ നേരിട്ട പീഡനത്തിന്‍റെ തെളിവുകള്‍ എല്ലാം കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അതേസമയം, അതുല്യ ആത്മഹത്യ ചെയ്തെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലം.
കേസില്‍ കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നുമാണ് കോടതി നേരത്തെ വ്യക്തമാക്കിയത്. കേസില്‍ പ്രോസിക്യൂഷൻ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകൾ ചേർക്കാത്തതിൽ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തിരുന്നത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. കഴിഞ്ഞ മാസം, സതീഷിന്‍റെ മുൻകൂർ ജാമ്യം കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയിരുന്നു.