സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിഞ്ഞ് കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനെ കാണാതായി. നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിനായി തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ദില്ലി : സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിനുള്ളിൽ, മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി. മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹനെയാണ് (43) അപകടത്തെ തുടർന്ന് കാണാതായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു അനീഷ്. നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്. തിങ്കളാഴ്ചയാണ് തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതെന്നാണ് വിവരം.
തിങ്കളാഴ്ച രാത്രിയോടെയാണ് അപകട വിവരം നാട്ടിലുള്ള ബന്ധുക്കൾ അറിയുന്നത്. അനീഷിന്റെ മാതാപിതാക്കൾ മാത്രമാണ് നിലവിൽ കോട്ടയത്തെ വീട്ടിലുള്ളത്. വിവരം അറിഞ്ഞതിനെ തുടർന്ന് ദുബായിലുള്ള സഹോദരനുംഅനീഷിന്റെ ഭാര്യ സംഗീതയും ദില്ലിയിലെത്തിയിട്ടുണ്ട്. സയൻസ് വ്ലോഗർ കൂടിയാണ് അനീഷ്. തുരങ്കത്തിനുള്ളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് സിക്കിമിൽ നിന്നും ലഭിച്ച വിവരം.


