
ദില്ലി: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ ആര്‍എസ്എസ് പ്രസ്താവന മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ പാണക്കാട് തറവാട് സന്ദര്‍ശിക്കാനൊരുങ്ങി കോൺഗ്രസ് എംപി ശശി തരൂർ. പാണക്കാട് സന്ദർശനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേരളം തൻ്റെ നാടല്ലേയെന്ന് എന്നായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. താന്‍ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നതിനെ സ്വാഗതം ചെയ്ത കെ മുരളീധരൻ്റെ നിലപാടിൽ സന്തോഷമെന്നും ശശി തരൂർ കൂട്ടിച്ചേര്‍ത്തു.
ഈ 22ന് ശശി തരൂർ പാണക്കാട് തറവാട് സന്ദര്‍ശിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുമായും പി കെ കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തുമെന്നുമാണ് വിവരം. അന്ന് നടക്കുന്ന ഹൈദരലി ശിഹാബ് തങ്ങളുടെ സ്മാരകമായ പെരിന്തൽമണ്ണയിലെ സിവിൽ സർവീസ് അക്കാദമിയിലെ പരിപാടിയില്‍ തരൂര്‍ മുഖ്യാതിഥിയാകും.
അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ശശി തരൂരിനെ കോണ്‍ഗ്രസ് ഒഴിവാക്കിയത് ചര്‍ച്ചയാകുകയാണ്. താരപ്രചാരകരുടെ പട്ടികയിലേക്ക് പരിഗണിക്കാത്തതില്‍ നിരാശയില്ലെന്നാണ് ശശി തരൂരിന്‍റെ പ്രതികരണം. തരൂരിനെ മുന്‍പും പ്രചാരകനാക്കിയിട്ടില്ലെന്നാണ് എഐസിസിയുടെ നിലപാട്.
അടുത്ത ഒന്ന് അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നാല്‍പതംഗ താരപ്രചാരകരുടെ പട്ടികയാണ് കോണ്‍ഗ്രസ് തയ്യാറാക്കിയിരിക്കുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയവര്‍ അണിനിരക്കുന്ന പട്ടികയില്‍ സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷനായ രമേശ് ചെന്നിത്തലയും ഇടം നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പുള്ള ആഴ്ചകളില്‍ സജീവമാകുന്ന പ്രചാരണത്തില് പ്രധാന നേതാക്കളെയെല്ലാം ഉള്‍പ്പെടുത്തിയെങ്കില്‍ ശശി തരൂരിന് ക്ഷണമില്ല.
താരപ്രചാരകരുടെ പട്ടികയില്‍ ഇല്ലാത്തതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍എസ് യു സംഘടിപ്പിച്ച പ്രചാരണ പരിപാടിയിലേക്കുള്ള ക്ഷണം തരൂര്‍ നിരസിച്ചതായാണ് വിവരം. ഹിമാചല്‍ പ്രദേശിലെ പ്രചാരണത്തിലും തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. സ്ഥാനാര്‍ത്ഥികള്‍ക്കായി സംസാരിക്കാനെത്തണമെന്ന പിസിസി അധ്യക്ഷ പ്രതിഭ സിംഗിന്‍റെ വ്യക്തിപരമായ ക്ഷണവും ശശി തരൂര്‍ നിഷേധിച്ചിരുന്നു. ആരാണ് മികച്ചവരെന്ന് പാര്‍ട്ടിക്ക് നന്നായി അറിയാമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam