
തിരുവനന്തപുരം: മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പെ വിമര്‍ശകരെ പരോക്ഷമായി പരിഹസിച്ച് ശശി തരൂര്‍ രംഗത്ത്. ബര്‍ണാഡ് ഷായുടെ വാക്കുകള്‍ കടമെടുത്താണ് വിമര്‍ശകര്‍ക്കുള്ള മറുപടി. ' പന്നികളോട് ഒരിക്കലും ഗുസ്തികൂടരുതെന്ന് ഞാന്‍ പണ്ടേ പഠിച്ചിട്ടുണ്ട്, നമ്മളുടെ ശരീരത്തില്‍ ചെളിപറ്റും, പന്നി അത് ഇഷ്ടപെടുന്നുണ്ടെങ്കിലും' എന്ന വാക്കുകളാണ് തരൂര്‍ ഉപയോഗിച്ചിരിക്കുന്നത്.
മോദി സ്തുതിയുമായി ബന്ധപ്പെട്ട വിവാദം ഒഴിവാക്കണമെന്ന കെ പി സി സി നിര്‍ദ്ദേശം മറകടന്ന് ഇന്ന് രാവിലെ കെ മുരളീധരന്‍ തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ജനവികാരമാണ് തിരുവനന്തപുരത്തെ കോണ്‍ഗ്രസ് വിജയത്തിനു കാരണം. ഓക്സ്ഫോഡ് ഇംഗ്ലീഷ് അറിയാത്ത ചാള്‍സ് മൂന്നുതവണ ഇവിടെ നിന്ന് ജയിച്ചിട്ടുണ്ടെന്നുമായിരുന്നു മുരളീധരന്‍റെ പരിഹാസം.
മോദി സ്തുതിയെ എതിർക്കുന്ന നിലപാടിൽ താന്‍ ഉറച്ചുനില്‍ക്കുന്നു. ശശി തരൂരിന്‍റെ വിശദീകരണം കണ്ടിട്ടില്ല. പാർട്ടിയിൽ നിന്ന് പുറത്ത് പോയപ്പോഴും താന്‍ ബിജെപി സഹായം തേടിയിട്ടില്ല. 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിനെ ഒരു ബിജെപിക്കാരനും പുകഴ്ത്തിയിട്ടില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam