ചെറുവത്തൂർ ഭക്ഷ്യ വിഷബാധ: ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു

Published : May 02, 2022, 05:24 PM IST
ചെറുവത്തൂർ ഭക്ഷ്യ വിഷബാധ: ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു

Synopsis

സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്

കാസർകോട്: കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലുടമയെയും പ്രതിയാക്കി കേസെടുത്തു. ദേവനന്ദയുടെ മരണത്തിൽ ഐഡിയൽ ഫുഡ് പോയന്റ് ഉടമയായ കാലിക്കടവ് സ്വദേശി പിലാവളപ്പിൽ കുഞ്ഞഹമ്മദിനെയാണ് പ്രതി ചേർത്തത്. കേസിൽ നാലാം പ്രതിയാണ് കുഞ്ഞഹമ്മദ്. 

സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം പ്രാഥമിക റിപ്പോർട്ട് കൈമാറി. ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് റിപ്പോർട്ട് കൈമാറിയത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. കടയിൽ നിന്ന് ശേഖരിച്ച വെളളവും ഭക്ഷ്യ വസ്തുക്കളും വിശദ പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവ‍ർ ഷവർമ്മ  കഴിഞ്ഞ ഐഡിയൽ ഫുഡ് പോയിൻ്റ് എന്ന സ്ഥാപനത്തിൻ്റെ മാനേജിം​ഗ് പാ‍ർട്ണർ മുല്ലോളി അനെക്സ്​ഗ‍ർ. ഷവർമ്മ തയ്യാറാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഡിയൽ ഫുഡ് പോയിൻ്റിലേക്ക് കോഴിയിറച്ചി നൽകിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ ബദരിയെ ചിക്കൻ സെൻ്റർ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിച്ചതിനാണ് നടപടി. 

അതിനിടെ സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂർ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവർമയിൽ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കട പൂട്ടി സീൽ ചെയ്തിട്ടുണ്ട്. 

2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.  തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന്  യുവാവ് മരിച്ചതെന്ന പരാതിയാണ് അന്ന് വലിയ ചർച്ചയായത്. 2012 ജുലൈ 10ന്  ബെംഗ്ലൂരുവിലെ ലോഡ്ജിൽ 21കരനായ സച്ചിൻ റോയ് മാത്യു മരിച്ചത് വലിയ വിവാദമാണുണ്ടാക്കിയത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നും ഷവർമ കഴിച്ചത് മൂലമുള്ള ഭക്ഷ്യവിഷബാധയാണ് കാരണമെന്നായിരുന്നു പരാതി. 

ഇതേ ഹോട്ടലിൽ നിന്നും ഷവ‍ർമ കഴിച്ച പത്തിലധികം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു.  മലയാളികൾക്കിടയിൽ പ്രിയങ്കരമായികൊണ്ടിരുന്ന ഷവർമ സംശയമുനയിലാകുന്നത് ഇതോടെയാണ്. യുവാവിന്റെ മരണത്തോടെ ഫുഡ് സേഫ്റ്റി കമ്മീഷണർ അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടു.സംസ്ഥാനവ്യാപകമായി നടന്ന റെയ്ഡിൽ ആയിരത്തിലധികം ഭക്ഷ്യശാലകളിൽ പരിശോധന നടത്തി. തീർത്തും മോശാന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന 50 സ്ഥാപനങ്ങൾ അടപ്പിച്ചു. നാനൂറിലേറെ കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി. 

കൊച്ചിയിൽ അടക്കം പല സ്ഥലങ്ങളിലും ഷവർമയ്ക്ക് താത്കാലിക നിരോധനമുണ്ടായി. ഭക്ഷ്യശാലകളെ കറിച്ച് പരാതികൾ നേരിട്ട് അറിയിക്കുന്നതിനായി ഹെൽപ്ലൈൻ സംവിധാനങ്ങൾ ഒരുക്കി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പിലാക്കുമെന്നും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ ആവർത്തിച്ചു.  പക്ഷെ പിന്നീടിങ്ങോട്ടുള്ള വർഷങ്ങളിലെല്ലാം ഷവർമ്മ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധ സ്ഥിരം വാർത്തയായി. ഷവർമ്മക്കായി കൊണ്ട് വന്ന മോശം ഇറച്ചി പല തവണ പിടികൂടി. വൃത്തിയുള്ള അന്തരീക്ഷത്തിൽ ഷവർമ ഉണ്ടാക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം ഇപ്പോഴും നടപ്പാകുന്നില്ലെന്നാണ് യാഥാ‍ർത്ഥ്യം...സച്ചിൻ റോയ് മാത്യുവിൻ്റെ മരണത്തിൻറെ കാരണം ഇനിയും പൂർണ്ണമായും തെളിയിക്കാനുമായിട്ടില്ല

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും