
കൊച്ചി: ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട രാഹുലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിൻ്റെ പോസ്റ്റ്മോർട്ടം നടക്കുക. സംസ്ഥാനത്ത് ഷവർമ കഴിച്ചുള്ള മരണമാണോ രാഹുലിൻ്റെ കാര്യത്തിൽ സംഭവിച്ചത് എന്നറിയുന്നതിൽ നിർണായകമാണ് പോസ്റ്റ്മോർട്ടം. അതുകൊണ്ട് തന്നെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണ് ഏവരും. രാഹുലിൻ്റെ രക്ത പരിശോധഫലവും ഇക്കാര്യത്തിൽ പ്രധാനമാണ്. ഈ രണ്ട് ഫലങ്ങളും ഇന്ന് കിട്ടിയേക്കും. ഇവ രണ്ടും പരിശോധിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകു എന്നാണ് ഡോക്ടർമാർ പറയുന്നത്.
24 വയസ് മാത്രമുള്ള രാഹുൽ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്നലെ ഉച്ചയോടെ പരാജയപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് 2.55 നാണ് രാഹുലിൻ്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്. രാഹുലിനെ ശനിയാഴ്ച ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ ഹൃദഘാതം ഉണ്ടായെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു രാഹുൽ. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് രാഹുലിനെ ചികിൽസിച്ചതെന്നും അധികൃതർ അറിയിച്ചിരുന്നു.
കോട്ടയം സ്വദേശിയായ രാഹുൽ ഡി നായരെന്ന 24 കാരൻ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. ഇതിനടുത്തായി വാടകക്ക് താമസിക്കുന്ന രാഹുൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. കാക്കനാട് ലെ ഹയാത്ത് എന്ന ഹോട്ടലിൽ നിന്നാണ് ഷവർമ പാഴ്സലായി വാങ്ങിയത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി. ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ രാഹുലെ ഈ ശനിയാഴ്ച ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ 2.55 ഓടെ യുവാവ് മരണത്തിന് കീഴടങ്ങിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam