
കോഴിക്കോട്: കെഎസ്ആർടിസി (KSRTC) ടെർമിനലിൽ നിന്ന് ഒഴിപ്പിച്ച കടകൾ പൊളിച്ച് നീക്കുന്നു. വൻ പൊലീസ് സുരക്ഷയിലാണ് നടപടികൾ. ഇന്ന് രാവിലെ 11 മണിയോടെ യാതൊരു മുന്നറിയിപ്പും നല്‍കാതെ വന്‍ പോലീസ് സന്നാഹവുമായാണ് കെടിഡിഎഫ്സി അധികൃതർ കടകൾ ഒഴിപ്പിക്കാനെത്തിയത്. കെട്ടിടം മൊത്തമായി അലിഫ് ബില്‍ഡേഴ്സിന് വാടകയ്ക്ക് എടുക്കുന്നതിന് മുന്‍പേ സ്റ്റാന്‍ഡില്‍ കച്ചവടം നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. കടയുടമകൾ എതിർത്തെങ്കിലും പൊലീസ് നടപടികളുമായി മുന്നോട്ട് പോയി. കോൺഗ്രസ് നേതാക്കളടക്കം സ്ഥലത്തെത്തിയതോടെ ഉന്തും തള്ളുമായി.
ഒഴിപ്പിക്കലിനെതിരെ കടയുടമകൾ നല്‍കിയ ഹർജി ജില്ലാ കോടതി കഴിഞ്ഞദിവസം തീർപ്പാക്കിയിരുന്നു. എന്നാല്‍ വിധിപ്പകര്‍പ്പ് കച്ചവടക്കാര്‍ക്ക് കിട്ടും മുമ്പ് പൊലീസ് ഒഴിപ്പിക്കാനെത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇതേ ഉടമകള്‍ക്ക് തന്നെ കെട്ടിടത്തില്‍ കച്ചവടം തുടരാമെന്ന് കെടിഡിഎഫ്‍സി വ്യക്തമാക്കി. എങ്കിലും കച്ചവടം നടത്തിയിരുന്ന അതേ സ്ഥലത്ത് തന്നെ തുടര്‍ന്നും കച്ചവടം നടത്താനാകില്ലെന്നാണ് വ്യാപാരികളുടെ ആശങ്ക. വൈകാതെ അറ്റകുറ്റ പണികൾക്കായി ടർമിനലിലെ എല്ലാ പ്രവർത്തനങ്ങളും താല്‍കാലികമായി നിർത്തി വയ്ക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam