
തിരുവനന്തപുരം: പൂന്തുറയിൽ ജൂനിയർ എസ്ഐക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സാമ്പിൾ എടുത്ത ശേഷം പൊലീസുകാരനെ വീണ്ടും ഡ്യൂട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടുവെന്ന് ആക്ഷേപമുയരുന്നു. ഇയാൾക്ക് രോഗം സ്ഥീകരിച്ചതോടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിൽ ഉളളവരെ പോലും നിർബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. എആർ ക്യാമ്പില്‍ ജോലി ചെയ്യുന്ന പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഇയാൾക്കൊപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിൽ പോകാൻ അനുവദിച്ചില്ലെന്നായിരുന്നു പരാതി.
സൂപ്പർ സ്പ്രെഡുണ്ടായ തീരദേശത്ത് ഗുരുതരമായ സ്ഥിതി തുടരുകയാണ്. തിരുവനന്തപുരം തീരദേശത്തെ മൂന്ന് വാർഡുകളിൽ ഇന്ന് 102 പേർക്കാണ് കൊവിഡ് സ്ഥീരികരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി മേഖലകളിൽ മാത്രം 233 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രണങ്ങൾ ലംഘിച്ച് പൂന്തുറയിൽ നാട്ടുകാർ ഇന്ന് തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. പൂന്തുറയിൽ പ്രശ്നമുണ്ടാക്കാൻ ആസൂത്രിത ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അതിനിടെ, കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പൂന്തുറ സ്വദേശി മരിച്ചു. മാണിക്യവിളാകം സ്വദേശിയായെ സെയ്ഫുദ്ദീന്‍ (63) ആണ് മരിച്ചത്.
Also Read: തിരുവനന്തപുരം ജില്ലയില്‍ ഗുരുതര സാഹചര്യം; ഒറ്റദിവസം നൂറിലേറെ രോഗികള്‍
കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കിയതോടെ അവശ്യസാധനങ്ങൾ പോലും കിട്ടുന്നില്ലെന്നാരോപിച്ചാണ് പൂന്തുറയില്‍ നാട്ടുകാർ തെരുവിലിറങ്ങിയത്. രോഗബാധിതരായവരെ കൊണ്ടുപോയി പാർപ്പിച്ച കാരക്കോണം ആശുപത്രിയിൽ സൗകര്യങ്ങളില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു. ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും തടയാനുളള ശ്രമം സംഘർഷത്തിൽ കലാശിച്ചു. വ്യാജപ്രചരണം നടത്തി ജനങ്ങളെ തെരുവിലിറക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read: തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ തുടരും; അതിവ്യാപന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam