മലപ്പുറം: ഹാഥ്റസ് ബലാത്സംഗക്കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ പോപ്പുലർ ഫ്രണ്ടുമായി ബന്ധമാരോപിക്കപ്പെട്ട്, യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിലാശുപത്രിയിൽ നരകജീവിതമാണ് നേരിടുന്നതെന്ന് ഭാര്യ റെയ്ഹാന. ശൗചാലയത്തിൽ പോലും പോകാൻ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണ്. നാലു ദിവസമായി കാപ്പൻ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഭാര്യ റെയ്ഹാന പറയുന്നു. സംസാരിക്കുന്നതിനിടെ പലപ്പോഴും റെയ്ഹാനയുടെ കണ്ണ് നിറഞ്ഞൊഴുകി.
കാപ്പന്‍റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് റെയ്ഹാന ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് കാപ്പന്‍റെ മോചനത്തിന് വേണ്ടി ഇത് വരെ ഒരു ഇടപെടലുമുണ്ടായിട്ടില്ല. മലയാളി എന്ന പരിഗണന പോലും ലഭിച്ചിട്ടില്ല. സിദ്ദിഖ് കാപ്പന്‍റെ നില അതീവഗുരുതരമാണെന്നും, ആശുപത്രിയേക്കാൾ ഭേദം ജയിലാണെന്ന് അദ്ദേഹം ഫോണിൽ പറഞ്ഞ് പൊട്ടിക്കരഞ്ഞുവെന്നും അവർ പറയുന്നു.
കൊവിഡ് രോഗബാധിതനാണ് സിദ്ദിഖ് കാപ്പൻ. ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞുവീണതിനെത്തുടർന്നാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്.
അതേസമയം, സിദ്ദിഖ് കാപ്പൻ്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തിരമായി ഇടപെടണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.നീതി നിഷേധത്തിന് ബലിയാടാവാൻ സിദ്ദിഖ് കാപ്പനെ ഇനിയും വിട്ടുകൊടുക്കാനാവില്ലെന്നും മുനവറലി തങ്ങൾ പറഞ്ഞു. സിദ്ദിഖ് കാപ്പൻ ആശുപത്രിയിൽ നേരിടുന്നത് ക്രൂരമായി പീഡനമാണ്. ഭരണകൂട ഭീകരയുടെ ജീവിച്ചിരിക്കുന്ന പ്രതീകമായി സിദ്ദിഖ് കാപ്പൻ മാറിയെന്നും മുനവറലി തങ്ങൾ പറയുന്നു.
റെയ്ഹാനയുടെ വാക്കുകൾ:
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam