
തിരുവനന്തപുരം: കൊട്ടിക്കയറിയ ആവേശ പ്രചാരണത്തിന് ഒടുവിൽ ഇന്ന് സംസ്ഥാനത്ത് നിശബ്ദ പ്രചാരണം. വിട്ടു പോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അക്രമ സാധ്യതയുള്ള മണ്ഡലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 2500 പ്രശ്നബാധിത ബൂത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. 140 കമ്പനി കേന്ദ്ര സേനാ അംഗങ്ങളും 20 കമ്പനി തമിഴ്നാട് പൊലീസും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഉണ്ട്. സംസ്ഥാനത്തെ പോളിംഗ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും. രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ വിതരണം ചെയ്യും. എക്സിറ്റ് പോളുകൾക്കും ഈ സമയം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം നാളെ പോളിങ് ബൂത്തിൽ എത്തും. രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
മധ്യകേരളത്തിലെ 50 മണ്ഡലങ്ങളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇടത്, വലത് മുന്നണികൾ. തൃശ്ശൂരും മണലൂരും പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വടക്കൻ കേരളത്തിലും സ്ഥാനാർത്ഥികൾ അവസാനഘട്ട വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ആക്രമ സാധ്യത ഉണ്ടെന്ന രഹസ്യാന്വോഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം കൂടരുതെന്ന് ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക നിർദേശം ഉണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam