സില്‍വർ‍ ലൈന് കുരുക്ക്; കടബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്രം, മുഖ്യമന്ത്രിയെ നിലപാടറിയിച്ചു

By Web TeamFirst Published Oct 22, 2021, 4:57 PM IST
Highlights

കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് കേരളം ചർച്ചയില്‍ വ്യക്തമാക്കി.

ദില്ലി: സില്‍വർ‍ ലൈൻ (silver line) പദ്ധതിയില്‍ കുരുക്ക്. വിദേശ വായ്പ ബാധ്യത ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. കടബാധ്യത ഏറ്റെടുക്കാന്‍ സംസ്ഥാനത്തിനാകുമോയെന്നും റെയില്‍വേ മന്ത്രാലയം ആരാഞ്ഞു. എന്നാല്‍ പരിശോധിച്ച് മറുപടി നല്‍കാമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ മറുപടി.

സ്വപ്നപദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനുള്ള പ്രാരംഭ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയിലാണ് പ്രതിസന്ധി. മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം വ്യക്തമാക്കി. വിദേശ ഏജന്‍സികളില്‍ നിന്ന് വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്ന 33 ,700 കോടി രൂപ കേരളം വഹിക്കണമെന്ന് റെയിവെ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പ് മുഖേന എഡിബി അടക്കമുള്ള ഏജന്‍സികളില്‍ നിന്ന് ഇത്രയും തുക വായ്പനെടുക്കാനായിരുന്നു ശുപാർശ. എന്നാല്‍ വായ്പ ബാധ്യത ഏറ്റെടുക്കുന്നതില്‍ പരിശോധിച്ച ശേഷം നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാനം മറുപടി നല്‍കിയിട്ടുണ്ട്. സില്‍വർ‍ ലൈനിനെ കൂടുതല്‍ പ്രായോഗികമാക്കാനുള്ള മാര്‍ഗങ്ങളാണ് ആലോചിക്കുന്നതെന്നും കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞു.

പദ്ധതിക്ക് അന്തിമാനുമതി തേടാൻ ശ്രമിക്കുന്ന കേരളത്തെ ആശങ്കയിലാക്കുന്നതാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ ഈ  ഈ നിലപാട്. വരുന്ന നവംബർ ആദ്യവാരത്തോടെ സില്‍വർ റെയിലുമായി ബന്ധപ്പെട്ട് റെയില്‍വേ മന്ത്രാലയം യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വെ മന്ത്രി, റെയില്‍വേ ഉന്നത ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി, കെ റെയില്‍  ഉദ്യോഗസ്ഥര്‍ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. 63,941 കോടിയാണ് തിരുവനന്തപുരം മുതല്‍ കാസർകോട് വരെയുള്ള സെമി  ഹൈ സ്പീഡ് റെയില്‍ ലൈൻ  പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. ഇതില്‍ 2150 കോടി രൂപയാണ് കേന്ദ്രവിഹിതം. പ്രതിപക്ഷത്തിന്‍റെ എതിർപും കേന്ദ്രസർക്കാരിന്‍റെ സഹകരണ കുറവും മറി കടന്ന് പദ്ധതി ലക്ഷ്യത്തിലെത്തിക്കുന്നത് സർക്കാരിന് വെല്ലുവിളി ഇരട്ടിയാക്കും.

click me!