
കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നൃത്തം ചെയ്ത് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ്. കൊല്ലം ആര്യങ്കാവ് കരയാളാർ തോട്ടത്തിൽ തന്നെ സ്വീകരിക്കാനെത്തിയ സംഘത്തിനൊപ്പമാണ് മുകേഷ് ചുവടുവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സ്ഥാനാർത്ഥിയുടെ നൃത്തം.
'എനിക്ക് ചെയ്യാൻ പറ്റുന്ന ഈസിയായിട്ടുള്ള സ്റ്റെപ്പ് കാണിച്ചുതരുമോ' എന്നാണ് തന്നെ നൃത്തം ചെയ്ത് സ്വീകരിക്കാനെത്തിയ സ്ത്രീകളുടെ സംഘത്തോട് മുകേഷ് ചോദിച്ചത്. അപ്പോള്‍ കൈ മുൻപിലേക്കാക്കി പിന്നീട് പുറകിലോട്ട് എടുത്തു കൊണ്ടുള്ള സ്റ്റെപ്പ് സ്ത്രീകള്‍ കാണിച്ചുകൊടുത്തു. എങ്ങനെ എങ്ങനെ എന്ന് ചോദിച്ചുകൊണ്ട് സസൂക്ഷ്മം സ്റ്റെപ്പ് പഠിച്ച സ്ഥാനാർത്ഥി, നാടൻപാട്ടിനൊപ്പം ആവേശപൂർവ്വം ചുവടുവെയ്ക്കുകയും ചെയ്തു.
മതസൌഹാർദത്തിന്‍റെ അന്തരീക്ഷം ഇല്ലാതാക്കുന്നവരും അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് മുകേഷ് പറഞ്ഞു. ഒരു പിഴവു സംഭവിച്ചാൽ ഡോ. ആർ എൽ വി രാമകൃഷ്ണനെ അധിക്ഷേപിച്ച സത്യഭാമമാരെ കൊണ്ട് കേരളം നിറയുമെന്ന് അദ്ദേഹം പറഞ്ഞു.
2019ല്‍ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാർഥിയും ആർഎസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ വിജയിച്ച മണ്ഡലമാണ് കൊല്ലം. ഇടത്, സോഷ്യലിസ്റ്റ് പാർട്ടികള്‍ക്ക് ഏറെ സാന്നിധ്യമുള്ള ലോക്സഭ മണ്ഡലമാണിത്. 1957 മുതലുള്ള കൊല്ലത്തിന്‍റെ ചിത്രത്തിൽ നിന്ന് ഇതാണ് വ്യക്തമാകുന്നത്.
കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് ആർഎസ്പിയാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കൊല്ലം സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ആർഎസ്പി കേരള ഘടകം ഇടതുമുന്നണി വിട്ട് യുഡിഎഫിൽ ചേർന്നത് വഴിത്തിരിവായി. ആർഎസ്പിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ 2014ലും 2019ലും യുഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച് ലോക്സഭയിലെത്തിയ എന്‍ കെ പ്രേമചന്ദ്രനാണ് ഇത്തവണയും കൊല്ലത്ത് യുഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത്.
ഇത്തവണ നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെ ഇറക്കിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയാവട്ടെ നീണ്ട സസ്പെന്‍സിനൊടുവില്‍ നടന്‍ കൃഷ്ണകുമാറിനെയാണ് കളത്തിലിറക്കിയത്. 2019ല്‍ കെ എന്‍ ബാലഗോപാല്‍ 36.24 ശതമാനം വോട്ടുകളില്‍ ഒതുങ്ങിയതാണ് മുകേഷിന് മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ വട്ടം കഷ്ടിച്ച് പത്ത് ശതമാനം (10.67) തൊട്ട വോട്ട് ഷെയർ ഉയർത്തുകയാണ് കൃഷ്ണകുമാറിന് മുന്നിലുള്ള കടമ്പ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam