
കോഴിക്കോട്: നൊമ്പരത്തോടെയും എന്നാല്‍ അതിലേറെ സ്നേഹത്തോടെയും മലയാളികള്‍ ഓര്‍ക്കുന്ന പേരാണ് സിസ്റ്റര്‍ ലിനിയുടേത്. നിപ എന്ന മഹാവിപത്ത് കേരളജനതയെ ഞെട്ടിച്ചപ്പോള്‍ മരണം പോലും വകവെയ്ക്കാതെ സിസ്റ്റര്‍ ലിനി ചെയ്ത സേവനങ്ങള്‍ മറക്കാന്‍ ആര്‍ക്കുമാവില്ല.
ഒടുവില്‍ മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് ലിനി കുറിച്ചിട്ട വരികള്‍ ഏറെ ഹൃദയവേദനയോടെയാണ് മലയാളികള്‍ വായിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പ് താന്‍ ജീവനെപ്പോലെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് സജീഷിനേയും കുഞ്ഞുമക്കളേയും ഒരുനോക്ക് കാണാന്‍ പോലുമാകാത്ത അവസ്ഥയിലും ധൈര്യം കൈവിടാതെ, കുഞ്ഞുമക്കളെ നന്നായി നോക്കണമെന്നും ഇനി തമ്മില്‍ കാണാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചുകൊണ്ട് ലിനി എഴുതിയ വാചകങ്ങള്‍ ഓരോ മലയാളിയുടേയും മനസില്‍ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി നില്‍ക്കുകയാണ്.
ഇപ്പോള്‍ വേര്‍പാടിന്‍റെ രണ്ടാം വര്‍ഷത്തില്‍ ലിനിയെ ഓര്‍ക്കുകയാണ് ഭര്‍ത്താവ് സജീഷ്. നീ പകർന്ന് നൽകിയ കരുതലും നീ കാണിച്ച ആത്മസമർപ്പണവും മാതൃകയും കൊവിഡിന്‍റെ മുന്നില്‍ ധൈര്യം നല്‍കുന്നുവെന്നാണ് സജീഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
നീ അവസാനം കുറിച്ചിട്ട വാക്കുകൾ ഞങ്ങൾക്കുളള ജീവിതമാണ്.
റിതുലും സിദ്ധാർത്ഥും എല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. രണ്ട് പേരും നിന്റെ ആഗ്രഹം പോലെ ഗൾഫിൽ പോയി സന്തോഷത്തോടെ തിരിച്ച് വന്നു. ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാൻ പറ്റിയതില്‍ താന്‍ ഭാഗ്യവാനാണെന്നും സജീഷ് കുറിച്ചു.
സജീഷിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
ലിനി....
നിന്റെ വേർപാടിന് ഇന്ന് രണ്ട് വയസ്സ്
ലോകം ഇന്ന് മറ്റൊരു വൈറസിനോട് പൊരുതികൊണ്ടിരിക്കുകയാണ്.
നീ പകർന്ന് നൽകിയ കരുതൽ
നീ കാണിച്ച ആത്മസമർപ്പണം
നീ കാണിച്ച മാതൃക
ഇന്നീ കോവിഡിന്റെ മുൻപിലും ഞങ്ങൾക്ക് ധൈര്യം നൽകുന്നു.
നീ അവസാനം കുറിച്ചിട്ട വാക്കുകൾ ഞങ്ങൾക്കുളള ജീവിതമാണ്. റിതുലും സിദ്ധാർത്ഥും എല്ലാം തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. രണ്ട് പേരും നിന്റെ ആഗ്രഹം പോലെ ഗൾഫിൽ പോയി സന്തോഷത്തോടെ തിരിച്ച് വന്നു.
ഒരു കാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണ്
ഭൂമിയിലെ മാലാഖയോടൊപ്പം കുറച്ചകാലം ഒന്നിച്ച് ജീവിക്കാൻ പറ്റിയതിന്.
മരിക്കുകയില്ല നീ ലിനി....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam