
കണ്ണൂർ: സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് (Silver line) സിപിഎമ്മിൽ (CPM) ഭിന്നതയില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും ഇടയിൽ ഭിന്നതയെന്ന വാർത്തകൾ നിഷേധിച്ച അദ്ദേഹം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അനാവശ്യ വിവാദമുയർത്തരുതെന്നും ആവശ്യപ്പെട്ടു.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ളയും വിശദീകരിച്ചു. പദ്ധതിയിൽ സിപിഎമ്മിനുള്ളിൽ അഭിപ്രായ ഭിന്നതയില്ലെന്നാവർത്തിച്ച അദ്ദേഹം പിണറായി വിജയനും സീതാറാം യെച്ചൂരിയും താനും ഒരേ അഭിപ്രായമാണ് പറയുന്നതെന്നും കൂട്ടിച്ചേർത്തു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതികാനുമതിയും വേണം. ഇപ്പോൾ നടക്കുന്ന സാമൂഹികാഘാത പഠനത്തിൽ സിപിഎമ്മിന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിന്റെ രാഷ്ട്രീയപ്രമേയത്തിലെ പൊതു കാര്യങ്ങളോട് പ്രതിനിധികൾക്ക് യോജിപ്പാണെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ബിജെപി ശ്രമം നടക്കുന്നു. അത് എതിർക്കപ്പെടേണ്ടതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇക്കാര്യത്തിൽ ആരെല്ലാം എന്തെല്ലാം നയമാണ് സ്വീകരിക്കുന്നതെന്നതാണ് പ്രാധാന്യമർഹിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസ് സഖ്യം അവർ തീരുമാനിക്കേണ്ട വിഷയമാണെന്നും എസ് ആർപി പ്രതികരിച്ചു.
സിപിഎം പാർട്ടി കോൺഗ്രസ്; കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും
സിപിഎം പാർട്ടി കോൺഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഇന്ന് അവസാനിക്കും. ഉച്ചയോടെ ഉയർന്ന അഭിപ്രായങ്ങളിലും നിർദ്ദേശങ്ങളിലും വിമർശനങ്ങളിലും കേന്ദ്ര നേതൃത്വം മറുപടി നൽകും. ബിജെപി വിരുദ്ധ ബദൽ എങ്ങനെ വേണം അതിൽ കോൺഗ്രസിൻ്റെ പങ്ക് എന്നിവയിലടക്കം പാർട്ടി കോൺഗ്രസ് അന്തിമ തീരുമാനമെടുക്കും. കോൺഗ്രസിനെ വിശ്വസിക്കാൻ ആവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. ഉച്ചക്ക് ശേഷം പ്രകാശ് കാരാട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.
കോൺഗ്രസ് സഹകരണത്തിനെതിരാണ് കേരള ഘടകത്തിന്‍റെ നിലപാട്. സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതു ചർച്ചയിൽ പി രാജീവ് ചോദിച്ചത്. കോൺഗ്രസിന്‍റെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെടുന്നു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam