
ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ വിചാരണ ആരംഭിച്ചു. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് ഫിലിപ്പ് തോമസ് മുൻപാകെയാണ് വിചാരണ നടക്കുന്നത്.
കഴിഞ്ഞ ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ സമീപവാസിയായ അർജുനാണ് പ്രതി. വിചാരണയുടെ ആദ്യ ദിവസം പത്തു സാക്ഷികൾക്കാണ് സമൻസ് അയച്ചിരുന്നത്. ഇവരെല്ലാം ഹാജരായെങ്കിലും ഒന്നും രണ്ടും സാക്ഷികളായ അയൽവാസികളുടെ വിസ്താരം മാത്രമാണ് പൂർത്തിയായത്.
പ്രതി അർജുൻറെ അച്ഛൻ അടക്കമുള്ള അഞ്ച് സാക്ഷികൾ നാളെ കോടതിയിൽ ഹാജരാകണം. പ്രതിക്കെതിരെ പട്ടിക വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമപ്രകാരമുള്ള കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ സെഷൻസ് കോടതിയിൽ ഹർജി നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഈ ആവശ്യം സ്പെഷ്യൽ കോടതിയിൽ ഉന്നയിച്ചെങ്കിലും കൂടുതൽ വാദം കേൾക്കുന്നതിനായി മാറ്റി.
ഈ മാസം 20 ന് മുൻപ് വിചാരണ പൂർത്തിയാക്കാനാകുമെന്നാണ് പ്രോസിക്യൂഷൻറെ പ്രതീക്ഷ. പെൺകുട്ടിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ പ്രതി ലൈംഗീകമായി ചൂഷണം ചെയ്തിരുന്നെന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. 36 പേരെയാണ് കേസിൽ സാക്ഷികളാക്കിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam