
തൃശ്ശൂർ: തൃശ്ശൂർ എരുമപ്പെട്ടിയിൽ ആൾത്താമസം ഇല്ലാത്ത വീട്ടിൽ കുഴിച്ചിട്ട നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നുവർഷം മുൻപ് ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. എരുമപ്പെട്ടി നെല്ലിക്കുന്നിൽ പാടശേഖരത്തിന് സമീപമുള്ള ആൾതാമസമില്ലാത്ത വീടിന്റെ പിറകിലെ ചായിപ്പിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. തുണികളുടെയും പായയുടെയും അവശിഷ്ടങ്ങളും അസ്ഥികൂടത്തിനൊപ്പം ഉണ്ടായിരുന്നു.
മൂന്ന് വർഷം മുമ്പാണ് വീട്ടിൽ ആൾതാമസമുണ്ടായിരുന്നത്. സ്ത്രീകളടക്കമുളള ഒരു കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ വീട് മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീടിന്റെ അറ്റകുറ്റപ്പണികൾ നടത്തി വരികയാണ്. ഇന്നലെ വൈകീട്ട് ചായ്പ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കുന്നംകുളം എ.സി.പി ക്കാണ് കേസിന്റെ അന്വേഷണ ചുമതല. ഫോറൻസിക് സംഘം വീട്ടിലെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിന്റെ കാലപ്പഴക്കം അടക്കം തിരിച്ചറിയുന്നത് അന്വേഷണത്തിൽ നിർണായകമാകും. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam